പി ജയരാജൻ ഉൾപ്പടെ പ്രതികളായ കതിരൂർ മനോജ് വധക്കേസ് തലശ്ശേരി കോടതിയിൽ നിന്ന് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. പ്രതികളെല്ലാം ഏപ്രിൽ 10ന് സിബിഐ കോടതിയിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിബിഐ അന്വേഷിക്കുന്ന കേസുകൾ സിബിഐ കോടതിയിൽ തന്നെ വിചാരണ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസ് തലശ്ശേരി കോടതിയിലേക്ക് മാറ്റിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. അഴിമതി നിരോധനനിയമപ്രകാരമുള്ള കേസുകളാണ് പ്രത്യേക കോടതി പരിഗണിക്കുന്നതെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ വാദം.

യുഎപിഎ ചുമത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് നടന്ന ഒരു കൊലപാതകകേസ് ആയതിനാൽ സെഷൻസ് കോടതിയിൽ തന്നെ വിചാരണ നടന്നാൽ മതിയെന്നായിരുന്നു പ്രതികൾ ഉന്നയിച്ചവാദം. എന്നാൽ തങ്ങൾ അന്വേഷിക്കുന്ന എല്ലാ കേസുകളുടെയും വിചാരണ പ്രത്യേക കോടതിയിൽ തന്നെയാണ് നടക്കുന്നതെന്ന സിബിഐയുടെ വാദം അംഗീകരിച്ച കോടതി അടുത്ത മാസം 10ന് എല്ലാ പ്രതികളോടും എറണാകുളം സിബിഐ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.