എട്ട് വയസുകാരിയായ പെണ്‍കുട്ടി ഏറെനേരം ക്രൂരമായ പീഡനത്തിന് ഇരയായിട്ടും എന്തുകൊണ്ട് കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചോദിച്ചിരുന്നു.

ശ്രീഗനര്‍: കത്വയില്‍ കഴിഞ്ഞ ജനുവരിയില്‍ പീഡത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് പ്രതികള്‍ വളരെ ഉയര്‍ന്ന അളവില്‍ മയക്കുമരുന്നുകള്‍ നല്‍കിയെന്ന് പരിശോധനാ റിപ്പോര്‍ട്ട്. കുറഞ്ഞ അളവില്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രം ഉപയോഗിക്കേണ്ട ക്ലോനസെപാം എന്ന ഗുളിക നിരവധി എണ്ണം കുട്ടിയെ നിര്‍ബന്ധിച്ച് കഴിപ്പിച്ചുവെന്നും ഇത് കാരണം കൊല്ലപ്പെടുന്നതിനും വളരെ നേരത്തെ തന്നെ കുട്ടി പ്രതികരിക്കാന്‍ കഴിയാത്ത 'കോമ' അവസ്ഥയില്‍ എത്തിയിരിക്കാമെന്നും ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തി.

എട്ട് വയസുകാരിയായ പെണ്‍കുട്ടി ഏറെനേരം ക്രൂരമായ പീഡനത്തിന് ഇരയായിട്ടും എന്തുകൊണ്ട് കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചോദിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീര്‍ പൊലീസ് ക്രൈം ബ്രാഞ്ച്, പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുട്ടിക്ക് കഞ്ചാവും ക്ലോനസെപാം വിഭാഗത്തില്‍ പെടുന്ന 0.5 മില്ലി ഗ്രാം ഗുളികളും നല്‍കിയിരുന്നുവെന്ന് മനസിലാക്കിയ പൊലീസ്, ഇത് ഭക്ഷണം കഴിക്കാതിരുന്ന എട്ട് വയസുകാരിയുടെ ശരീരത്തില്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസിന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അതീവ ജാഗ്രതയോടെ നല്‍കുന്ന മരുന്നാണ് ക്ലോനസെപാം. 30 കിലോഗ്രാം ഭാരമുള്ള കുട്ടിയ്ക്ക് ഈ മരുന്ന് ഉപയോഗിക്കേണ്ട ആവശ്യമുണ്ടായാല്‍ തന്നെ ഇതിന്റെ 0.1 മുതല്‍ 0.2 വരെ മില്ലിഗ്രാം മരുന്ന് മാത്രമേ നല്‍കാന്‍ പാടുള്ളൂ. അത് തന്നെ ദിവസം മൂന്ന് നേരത്തേക്ക് വിഭജിച്ചാണ് നല്‍കേണ്ടത്. എന്നാല്‍ 0.5 മില്ലിഗ്രാമിന്റെ അഞ്ച് ക്ലോനസെപാം ഗുളികളാണ് ജനുവരി 11ന് കുട്ടിയെ നിര്‍ബന്ധിച്ച് കഴിപ്പിച്ചത്. ഇത് ശരീരത്തിന് താങ്ങാന്‍ കഴിയില്ല. ഇതിന് ശേഷവും നിരവധി തവണ ഇത്തരത്തില്‍ ഗുളികകള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. ഇത് കാരണം മാനസികമായ തളര്‍ച്ചയില്‍ തുടങ്ങി കോമയിലേക്ക് നയിക്കുന്ന ശാരീരിക പ്രശ്നങ്ങളുണ്ടാകും. മരണത്തിലേക്ക് നയിക്കപ്പെടാനും പര്യാപ്തമാണിത്. മരുന്ന് കഴിച്ച് ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ ഇത് ശരീരത്തിലേക്ക് പൂര്‍ണ്ണമായി ആഗിരണം ചെയ്യപ്പെടുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു.

ക്ലോനസെപാം മരുന്നിനൊപ്പം കഞ്ചാവ് കൂടി നല്‍കിയതുകൊണ്ടുള്ള ശാരീരിക മാറ്റങ്ങളെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസ് പരിഗണിക്കുന്ന പഠാന്‍കോട്ട് സെഷന്‍സ് കോടതിയില്‍ അടുത്തയാഴ്ച തന്നെ ക്രൈം ബ്രാഞ്ച് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.