ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച എസ്‌ഐയെ സ്ഥലം മാറ്റി. കായംകുളം എസ്‌ഐ മഞ്ജുദാസിനെ എആര്‍ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്. കായംകുളത്തെ എംഎസ്എം സ്‌കൂളിനുമുന്നിലെ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഇതിലൊന്നും പങ്കാളിയല്ലാത്ത കുട്ടിയ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കായംകുളത്തെ എം എസ് എം സ്‌കൂളിന് പുറത്ത് പെണ്‍കുട്ടികളെ ശല്യം ചെയ്യാനെത്തിയ സംഘവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറി. സംഭവമറിഞ്ഞ് കായംകുളം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി. കൂടി നിന്നവരെയെല്ലാം അടിച്ചോടിച്ചു. അതിനിടെയാണ് സ്‌കൂളിനടുത്ത വീട്ടിലേക്ക് വന്ന വിദ്യാര്‍ത്ഥിയെ കായംകുളം എസ്എസ് ഭീകരമായി മര്‍ദ്ദിച്ചത്.

കുട്ടിയുടെ ശരീരത്തില്‍ നിറയെ ലാത്തിയടിയേറ്റ പാടുകളുണ്ട്. ശരീരത്തില്‍ ഷൂസിട്ട് ചവിട്ടിയതായും ഇവിടെയുള്ള വീട്ടിലേക്ക് വന്നതാണെന്ന് പറഞ്ഞെങ്കിലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ഐജിക്ക് പരാതി നല്‍കുകായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിച്ചതില്‍ എസ്‌ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് എസ്‌ഐക്കെതിരെ നടപടിയെടുത്തത്.