ദില്ലി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത പ്രാര്‍ഥന ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി. ഇത്തരം സ്ഥാപനങ്ങളില്‍ കണ്ണടച്ച്, കൈകൂപ്പിയുള്ള പ്രാര്‍ഥന നിര്‍ബന്ധമാക്കിയതിനെതിരെ സുപ്രീം കോടതി സര്‍ക്കാരിനോടും കേന്ദ്രീയ വിദ്യാലയ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടു. രാജ്യത്തെമ്പാടുമുള്ള 1100 കേന്ദ്രീയ വിദ്യാലയ സ്ഥാപനങ്ങളില്‍ ഹിന്ദിയിലും സംസ്‌കൃതത്തിലും നടത്തുന്ന പ്രാര്‍ഥനകള്‍ ഒരു പ്രത്യേക മതവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 

ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭരണഘടനാ പ്രശ്‌നമാണെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ തലവനായുള്ള ബഞ്ച് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളും മതവിശ്വാസമില്ലാത്തവരും മറ്റേതെങ്കിലും വിശ്വാസം പിന്‍തുടരുന്നവരുമായ എല്ലാവരും നിര്‍ബന്ധപൂര്‍വ്വം ഇത്തരം പ്രാര്‍ഥനകളില്‍ പങ്കെടുക്കേണ്ടിവരുന്നത് രണഘടനയുടെ 92-ാം അനുച്ഛേദത്തിന്റെ ഘനമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നോട്ടീസ്. സ്വന്തം മതവും വിശ്വാസവും പിന്‍തുടരാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രാര്‍ഥനയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിനായക് ഷാ എന്ന അഭിഭാഷകനാണ് സൂപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.