സംസ്ഥാനം ഒരു  ദുരന്തം നേരിട്ടപ്പോൾ മാനുഷിക പരിഗണന കണക്കിലെടുത്താണ് കലോത്സവം ഒഴിവാക്കിയതെന്നു മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.

തിരുവനന്തപുരം: പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കലോത്സവം മാറ്റിവെച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ വിശദീകരണവുമായി മന്ത്രി കെ.ടി.ജലീൽ. സംസ്ഥാനം ഒരു ദുരന്തം നേരിട്ടപ്പോൾ മാനുഷിക പരിഗണന കണക്കിലെടുത്താണ് കലോത്സവം ഒഴിവാക്കിയതെന്നു മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.

അതേസമയം, കലോത്സവം മാറ്റിയതില്‍ മന്ത്രിമാര്‍ക്കിടയില്‍ അതൃപ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഭാഗത്തുനിന്നാണ് ഇത്തരത്തിലുളള ഒരു ഉത്തരവ് വന്നത്. സംസ്ഥാനത്തുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ എല്ലാം റദ്ദാക്കികൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍, സംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്രമേള അടക്കമുള്ള പരിപാടികള്‍ കൂടിയാലോചനകള്‍ ഇല്ലാതെ റദ്ദ് ചെയ്തതില്‍ സാംസ്കാരികമന്ത്രി എ.കെ.ബാലന്‍ അതൃപതി അറിയിച്ചതായാണ് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കലോത്സവം റദ്ദാക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പൊതുവിദ്യാഭ്യാസഡയറക്ടര്‍ നിഷേധിച്ചിരുന്നു. ആഘോഷങ്ങളില്ലാതെ കലോത്സവം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരണമിറക്കിയെങ്കിലും ഉച്ചയോടെ എല്ലാ ആഘോഷങ്ങളും പരിപാടികളും റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറങ്ങി. സംസ്ഥാന സ്കൂള്‍ യുവജനോത്സവം, സര്‍വ്വകലാശാലാ യുവജനോത്സവം, സംസ്ഥാന ചലച്ചിത്ര മേള, വിനോദസഞ്ചാരവകുപ്പിന്‍റേതടക്കം എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി കൊണ്ടാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ഈ പരിപാടികള്‍ക്കായി മാറ്റി വച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, തീരുമാനം പുനപരിശോധിക്കണമെന്ന് എസ്എഫ്ഐയും കെഎസ്‍യുവും ആവശ്യപ്പെട്ടു.