150 അരിമില്ലുകളാണ് സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഓണത്തിന് നല്ല വിപണി പ്രതീക്ഷിച്ച് ഇവിടങ്ങളിലെല്ലാം ഉൽപ്പാദനവും കൂട്ടിയിരുന്നു.
ആലുവ: പ്രളയത്തിൽ സംസ്ഥാനത്തെ അരിമില്ലുകൾക്ക് 160 കോടി രൂപയുടെ നഷ്ടം 32 മില്ലുകൾ വെള്ളത്തിൽ മുങ്ങി കേടുപാടുകൾ സംഭവിച്ചു. നഷ്ടം നികത്താൻ പ്രത്യേക പാക്കേജ് വേണമെന്നാണ് ഉടമകളുടെ ആവശ്യം. 150 അരിമില്ലുകളാണ് സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഓണത്തിന് നല്ല വിപണി പ്രതീക്ഷിച്ച് ഇവിടങ്ങളിലെല്ലാം ഉൽപ്പാദനവും കൂട്ടിയിരുന്നു.
ഇതിനായി ടൺ കണക്കിന് നെല്ലും സംഭരിച്ചു. ഓർക്കാപ്പുറത്തെത്തിയ പ്രളയം അരി മില്ലകളെയും മുക്കി. വെള്ളം കയറിയ 32 എണ്ണത്തിൽ എട്ടെണ്ണം പൂർണമായി തകർന്നെന്നാണ് മില്ലുടമകൾ പറയുന്നത്. 30 അടിയിലധികം ഉയരമുള്ള മെഷീനുകളാണ് നാലു ദിവസം വെള്ളത്തിൽ മുങ്ങിക്കിടന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മില്ലുകൾക്കാണ് കേടുപാടു സംഭവിച്ചത്.
കാലടി, പെരുമ്പാവൂർ മേഖലയിലാണ് തകർന്ന മില്ലുകളിലധികവും. വെള്ളം കെട്ടിക്കിടന്ന മില്ലുകളിലെ അരിചാക്കുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. ചിലത് പുഴുവരിച്ചു തുടങ്ങി. പ്രദേശത്ത് മൂക്ക് പൊത്താതെ നിൽക്കാൻ കഴിയാത്ത അവസ്ഥ. ആയിരക്കണക്കിന് ചാക്കുകളും ഉപയോഗശൂന്യമായി
നശിച്ച ടൺക്കണക്കിന് അരി എങ്ങനെ നീക്കം ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് മില്ലുടമകൾ. നഷ്ടത്തിൻറെ കണക്കെടുപ്പ് നടത്താൻ ഭക്ഷ്യ വകുപ്പിലെയും സിവിൽ സപ്ലൈസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
എങ്കിലും കണക്കെടുപ്പ് ഇതുവരെ തുടങ്ങിയിട്ടില്ല. കണക്കെടുപ്പിന് ശേഷമേ കേടായ അരി നശിപ്പിക്കാനും കഴിയുകയുള്ളൂ. എത്രയും വേഗം കണക്കെടുപ്പ് പൂർത്തിയാക്കി നഷ്ട പരിഹാരം നൽകണമെന്നും മെഷീനുകൾ നന്നാക്കാൻ പലിശ രഹിത വായ്പ അനുവദിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം.
