തിരുവനന്തപുരം: വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കരാറിനെ കുറിച്ച് ജുഡീഷ്വൽ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. ജസ്റ്റീസ് സി.എൻ. രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ജുഡീഷ്വൽ കമ്മീഷൻ അന്വേഷണം നടത്തും. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ജുഡീഷൽ അന്വേഷണത്തിന്‍റെ പരിഗണനാ വിഷയങ്ങൾ പിന്നീട് തീരുമാനിക്കും. അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം നൽകും. 

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സിഎജി റിപ്പോര്‍ട്ട്. നിര്‍മാണകാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമെന്നും ഇതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും സിഎജി വ്യക്തമാക്കി. 20 വര്‍ഷം കൂടി വേണമെങ്കില്‍ അധികം നല്‍കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61095 കോടി രൂപ അധികവരുമാനം അദാനിക്കു ലഭിക്കുമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.