തിരുവനന്തപുരം: സമരം തുടരുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ശക്തമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പെർമിറ്റ് നിബന്ധന പാലിക്കാതിക്കാനുള്ള കാരണം ഉടൻ ബോധിപ്പിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. ഇത് സംബന്ധിച്ച് എല്ലാ ബസുടമകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാരണം ബോധിപ്പിക്കാത്ത ബസുടമകളുടെ പെർമിറ്റ് റദ്ദാക്കും. കാരണം ബോധിപ്പിക്കാത്ത ബസ് ഉടമകൾക്കെതിരെ കർശന നടപടിയെക്കുമെന്ന് ഗതാഗത കമ്മീഷണർ കെ പത്മകുമാർ ഏഷ്യ നെറ്റ് ന്യൂസിനോട് പറഞ്ഞു. എത്രയും വേഗം കാരണം കാണിക്കലിന് മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം ജനങ്ങളെ വലച്ചിരിക്കുകയാണ്. വടക്കന്‍ ജില്ലകളില്‍ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരു ഓഫീസുകളിലെത്താന്‍ ഏറെ ബുദ്ധിമുട്ടി. കൂടുതലും സ്വകാര്യ ബസുകള‍് മാത്രമുള്ള ചെറു മലയോര ഗ്രാമങ്ങളിലാണ് ബസ് സമരം കാര്യമായി ബാധിച്ചത്.

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജി 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. അതേസമയം ഒരു വിഭാഗം ബസുടമകുളുടെ സംഘടനയില്‍ സമരം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. നേരത്തെ ബസ്ചാര്‍ജ് ഒരു രൂപ സര്‍ക്കാര‍് വര്‍ധിപ്പിച്ചു നല്‍കിയിരുന്നു.