കൊച്ചി: വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയിലും ഹൈക്കോടതിയിലും വിജിലന്‍സ് വ്യത്യസ്ത നിലപാട് എടുത്തതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. വിജിലന്‍സിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാന വിജിലന്‍സിന്‍റെ നിലപാടുകളെ ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഹൈക്കോടതി വിമര്‍ശിക്കുന്നത്. ബാര്‍ കോഴ കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് കെഎം മാണി നല്‍കിയ ഹര്‍ജിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയും പരിഗണിക്കവെയാണ് ഹൈക്കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്. 

ബാര്‍ കോഴ കേസ് അവസാനിപ്പിക്കണമെന്ന് ഒരു ഘട്ടത്തില്‍ നിലപാട് എടുത്ത വിജിലന്‍സ് അതേ കേസില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ നിലപാടെടുത്തതിനെയാണ് കോടതി വിമര്‍ശിച്ചത്. ഒരേ കേസില്‍ വ്യത്യസ്ത നിലപാടാണ് വിജിലന്‍സിനുള്ളത്. ആര്‍ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന കെഎം മാണിയുടെ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.