നോട്ട് മാറാന്‍ ക്യൂ നിന്ന് രണ്ടാം ദിനം തളര്‍ന്ന് ആശുപത്രിയിലായതായി എഴുത്തുകാരനായ അശ്‌റഫ് കടയ്ക്കല്‍ ഷെയര്‍ ചെയ്ത യഹിയയുടെ കുറിപ്പില്‍ പറയുന്നു. തട്ടുകടയില്‍ പാതിരാവരെ പുകയൂതി ഉണ്ടാക്കിയ സമ്പാദ്യമായ 23,000 രൂപയുടെ നോട്ടുകള്‍ യഹ്‌യ അടുപ്പില്‍ തീകൂട്ടി കത്തിച്ചു. പ്രതിഷേധം പ്രകടിപ്പിക്കുന്നതിനായി തീര്‍ന്നില്ല. അടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയി തന്റെ കഷണ്ടിത്തലയില്‍ ഉണ്ടായിരുന്ന മുടി പാതി വടിച്ചിറക്കി. തന്റെ മുഴുവന്‍ അധ്വാനവും സമ്പാദ്യവും ചാരമാക്കിയ മോദിയെ ജനം എന്ന് താഴെയിറക്കുന്നുവോ ഈ നാടിനു എന്നൊരു മോചനമുണ്ടാവുന്നുവോ അന്ന് മാത്രമേ തന്റെ കഷണ്ടിത്തലയിലെ പാതി മുടി പഴയപോലെയാവുകയുള്ളുവെന്നും യഹിയ പറയുന്നു.

ഇതാണ് ആ കുറിപ്പ്: 
ഒരു (മുന്‍) ചായ വില്പനക്കാരനോട്(?) ഒരു തട്ടുകടക്കാരന്റെ 'മന്‍ കി ബാത്'

എന്റെ പേര് യഹിയ സമപ്രായക്കാര്‍ യഹി എന്നും മറ്റുള്ളവര്‍ യഹിക്കാക്ക എന്നും വിളിക്കും. വയസ്സ് 70 നടുത്തായി, കൊല്ലം ജില്ലയിലെ കടയ്ക്കല്‍ മുക്കുന്നം സ്വദേശി, ഭാര്യയും രണ്ടു പെണ്മക്കളുമുണ്ട്.തെങ്ങു കയറ്റവും പാടത്തെ പണിയും കൊണ്ട് മക്കളെ കെട്ടിച്ചയക്കാനാവാതെ വന്നപ്പോള്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി ഗള്‍ഫില്‍ പോയി. പഠിപ്പില്ലാത്ത എനിക്ക് അവിടെ വിധിച്ചിരുന്നത് ആടുജീവിതമാണ്. ഗതിപിടിക്കാതെ വന്നപ്പോള്‍ നാട്ടിലേക്ക് തന്നെ മടങ്ങി.കയ്യിലുള്ള സമ്പാദ്യവും കടയ്ക്കല്‍ സഹകരണ ബാങ്കിന്റെ വായ്പയുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. പുതിയൊരു ജീവിതമാര്‍ഗം കണ്ടെത്തിയതാണ് ഈ RMS തട്ടുകട. ഇവിടത്തെ വെപ്പും വിളമ്പുമെല്ലാം ഞാനൊറ്റക്കാണ് ചെയ്യുന്നത്; അതുകൊണ്ടു വേഷം നൈറ്റിയാക്കി. വൈകിട്ട് 5 മുതല്‍ അര്‍ദ്ധരാത്രി വരെ രുചിയൂറുന്ന ബീഫും ചിക്കന്‍ ഫ്രൈയും എന്റെ 'കോമാളിത്തവും' ആസ്വദിക്കാന്‍ കടയില്‍ ആളുണ്ടാവും. ഗുജറാത്തിലോ മധ്യപ്രദേശിലോ ആയിരുന്നെങ്കില്‍ ബീഫിന്റെ പേരില്‍ എന്നെ പണ്ടേ കെട്ടിത്തൂക്കിയേനെ. 

അങ്ങനെ ജീവിതം ഒരുവിധം തള്ളിനീക്കുമ്പോഴാണ് മോദിജീ അങ്ങയുടെ നോട്ടു നിരോധനം വന്നത്. എന്റെ കൈവശം ഉണ്ടായിരുന്ന 23000 രൂപ; എല്ലാം 500 / 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ രണ്ടു ദിവസം ക്യൂവില്‍ നിന്നു,രണ്ടാം നാള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞു കുഴഞ്ഞു വീഴാറായപ്പോള്‍ കണ്ടുനിന്നവര്‍ സര്‍ക്കാര്‍ ആശുപത്രിയിലാക്കി.സഹകരണ ബാങ്കിലെ പഴയ വായ്പ അക്കൗണ്ടല്ലാതെ ഒരു ബാങ്കിലും എനിക്ക് അക്കൗണ്ടില്ല. അവിടെ ഈ നോട്ടിടപാടു അങ്ങ് നിരോധിച്ചിരിക്കുകയല്ലേ അതുകൊണ്ടു എങ്ങും നിക്ഷേപിക്കാനുമാവില്ല.

പാതിരാവരെ പുകയൂതി ഞാനുണ്ടാക്കിയ ഈ പണം മാറ്റിയെടുക്കാന്‍ എത്ര നാള്‍ ക്യൂ നില്‍ക്കണം. ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയ ഞാന്‍ അടുപ്പില്‍ തീ കൂട്ടി ആ നോട്ടുകളെല്ലാം അതിലിട്ടു കത്തിച്ചു ചാരമാക്കി, അടുത്തുള്ള ബാര്‍ബര്‍ ഷോപ്പില്‍ പോയി എന്റെ കഷണ്ടിത്തലയില്‍ ഉണ്ടായിരുന്ന മുടി പാതി വടിച്ചിറക്കി. എന്റെ മുഴുവന്‍ അധ്വാനവും സമ്പാദ്യവും ചാരമാക്കിയ മോദിജീ അങ്ങയെ ജനം എന്ന് താഴെയിറക്കുന്നുവോ ഈ നാടിനു എന്നൊരു മോചനമുണ്ടാവുന്നുവോ അന്ന് മാത്രമേ എന്റെയീ കഷണ്ടിത്തലയിലെ പാതി മുടി പഴയപോലെയാവുകയുള്ളു. ഇത് എന്റെ ശപഥവും പ്രതിഷേധവുമാണ്.

എന്ന് യഹിയ എന്ന തട്ടുകടക്കാരന്‍