പാലക്കാട് നിന്നും അഞ്ച് പേരാണ് ഇതുവരെ നാടുവിട്ടുപോയതായി അന്വേഷണസംഘത്തിന് പരാതി ലഭിച്ചിട്ടുള്ളത്. യാക്കര സ്വദേശികളായ സഹോദരന്മാര്‍ ഇസയും യഹിയയും ശ്രീലങ്കയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് പോയത്. നീളത്തില്‍ താടി വളര്‍ത്തിയിരുന്ന ഇസയും യഹിയയും യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുന്പ് താടി മുറിച്ചുമാറ്റിയിരുന്നു. സുരക്ഷിതമായി യാത്ര ചെയ്യുവാനുള്ള നീക്കമായിരുന്നു ഇതെന്നാണ് പൊലീസ് കരുതുന്നത്. 

ഇവരുടെ ഭാര്യമാരായ നിമിഷ ഫാത്തിമയും മറിയവും ഗര്‍ഭിണികളും ആയിരുന്നു. കോയമ്പത്തൂരില്‍ ബംഗലുരു തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. കഞ്ചിക്കോട് സ്വദേശി ഷിബി ഹൈദരബാദ് ഇറാന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടേക്കും അന്വേഷണം നീളും. 

യഹിയ ഉപയോഗിച്ചിരുന്ന ഫോണും സിംകാര്‍ഡും പൊലീസിന് ലഭിച്ചിരുന്നു, ഇതിലെ വിവരങ്ങള്‍ ശേഖരിച്ച അന്വേഷണസംഘം ഇവരുടെ വാട്സാപ്പ് സന്ദേശം ലഭിച്ച ഫോണ്‍നമ്പറിലെ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങള്‍ നാളെ ലഭിക്കുമെന്നാണ് അറിയുന്നത്. ഇസയുടെയും യഹിയയുടെയും സുഹൃത്തുക്കളായ മറ്റ് ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.