ദില്ലിയിലെ റിപ്പബ്ലിക് പരേഡ്: വെറും കാഴ്ചക്കാരായി കേരളം
നവോത്ഥാനം ആശയമാക്കിയ അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതിനാൽ ഇത്തവണ കേരളത്തിന്‍റെ നിശ്ചലദൃശ്യമുണ്ടാവില്ല. തുടക്കത്തിൽ പട്ടികയിൽ ഇടം നേടിയെങ്കിലും അവസാന ഘട്ടത്തിൽ ഒഴിവാക്കപ്പെടുകയായിരുന്നു.
ദില്ലി: എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന പരേഡില്‍ വെറും കാഴ്ചക്കാരായി കേരളം. വെക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങൾ ഉൾക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതിനാൽ ഇത്തവണ കേരളത്തിന്‍റെ നിശ്ചലദൃശ്യമുണ്ടാവില്ല. ആദ്യ പട്ടികയിൽ കേരളം ഇടം നേടിയിരുന്നെങ്കിലും അവസാന ഘട്ട തെരെഞ്ഞടുപ്പിൽ കേരളത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
പതിനാറ് സംസ്ഥാനങ്ങളാണ് ഇത്തവണ റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുക്കുന്നത്. മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായ പ്രത്യേക നിശ്ചലദൃശ്യങ്ങളും പരേഡിലുണ്ടാകും. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന ഇരുപത്തിരണ്ട് നിശ്ചലദൃശ്യങ്ങൾ ദില്ലി കണ്ടോൺമെന്‍റ് ഒരുങ്ങിക്കഴിഞ്ഞു. പരേഡിൽ കേരളത്തിലെ പ്രളയവും ഇടംപിടിച്ചിട്ടുണ്ട്. നാവിക സേനയാണ് പ്രളയത്തിന്റെ നിശ്ചലദൃശ്യങ്ങൾ പരേഡിൽ അവതരിപ്പിക്കുന്നത്.