തിരുവനന്തപുരം: പൊലീസുകാരുടെ ലാത്തിയടി പരിഷ്‌കരിച്ചു. ബ്രിട്ടീഷുകാർ പഠിപ്പിച്ച ലാത്തിച്ചാർജ്ജിന്റെ സ്റ്റൈലാണ് മാറ്റുന്നത്. പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് സേനാംഗങ്ങള്‍ ഡിജിപിക്ക് മുന്നിൽ പ്രകടനം നടത്തി.
ഉപ്പു സത്യാഗഹത്തിനറങ്ങിയവരെ നേരിടാൻ മദ്രാസ് പ്രസിഡൻസ് പൊലീസ് വർഷങ്ങൾക്ക് മുമ്പ് പഠിപ്പിച്ച ഡ്രില്ലാണ് മാറ്റിപ്പിടിക്കുന്നത്.വയറിൽ കുത്തുക, എതിരാളികളുടെ കഴുത്തിനും തലക്കുമടിക്കുക എന്നൊക്കെയുള്ള പഴഞ്ചൻ രീതിക്ക് വിട. ഹെൽമെറ്റും ഷീല്‍ഡുമൊക്കെ ഉപയോഗിച്ചാണ് പുതിയ തന്ത്രം. പ്രതിരോധക്കാർക്കും പൊലീസുകാർക്കും പരിക്കേൽക്കാതെ അവരെ വളഞ്ഞാണ് നേരിടേണ്ടത്.
കളരിയും ചെനീസ് ആയോധന കലയുമൊക്കെ പരിശീലനത്തിന്റെ ഭാഗമാണ്. യൂറോപ്യൻ, കൊറിയൻ പൊലീസ് മാത്രകയിൽ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ സേതുരാമനാണ് പുതിയ പരീശീലന രീതി തയ്യാറാക്കിയത്. കാര്യങ്ങളൊക്കെ കൊള്ളാമെങ്കിലും പെട്രോൾ ബോംബും കല്ലുമൊക്കെ ചീറിപ്പാറിവരുമ്പോൾ പുതിയ പരിഷ്ക്കാരം രക്ഷയാകുമോ എന്ന ആശങ്കയും സേനക്കുള്ളിലുണ്ട്.
