അധ്യാപകരുടെ അശ്രദ്ധയെ തുടര്‍ന്ന്  കാറിനുള്ളില്‍ കുടുങ്ങി കുട്ടി മരിച്ചു

ഭോപ്പാല്‍: അധ്യാപകരുടെ അശ്രദ്ധമൂലം ഭോപ്പാലില്‍ ആറ് വയസ്സുകാരന്‍ കാറിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. മണിക്കൂറുകളോളം നിര്‍ത്തിയിട്ട കാറിനുള്ളില്‍ പെട്ടുപോയ കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെട്ടതാണ് മരണത്തിന് കാരണം. സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ കാറിനുള്ളില്‍ ഉപേക്ഷിച്ചതാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

നൈതിക് മരിച്ച ദിവസം അവനെയും കൊണ്ട് സ്‌കൂള്‍ ഡിറക്ടര്‍ മറ്റ് അധ്യാപകര്‍ക്കൊപ്പം പുറത്ത് പോയിരുന്നു. സ്‌കൂള്‍ തിരിച്ചെത്തിയതിന് ശേഷം കാറില്‍നിന്ന് ഇറങ്ങാന്‍ നൈതിക് തയ്യാറാകാത്തതിനെ തുടര്‍ന്ന് അവനെ കാറില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹോഷംഗ്ബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് നൈതിക് പഠിക്കുന്നത്. 

കുഞ്ഞിനെ പുറത്തിറക്കാന്‍ ഒരു അധ്യാപികയോട് ഡിറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നൈതികിനെ പുറത്തിറക്കുന്ന കാര്യം അധ്യാപിക മറന്നു പോകുകയും കുഞ്ഞ് നാല് മണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങുകയും ചെയ്യുകയായിരുന്നു. കാറിനുള്ളില്‍ വച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മാര്‍ച്ച് 25ന് കുഞ്ഞ് മരിച്ചു.