തലശ്ശേരി ചിറക്കരയില്‍ യുവാവിനെ ഭാര്യാപിതാവ് കുത്തിക്കൊലപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്നെന്നാണ് കൊലപാതകം. പ്രതി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെയായിരുന്നു സംഭവം. സന്ദീപും ഭാര്യയുടെ പിതാവായ രാജേന്ദ്രനുമായി കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. മകളെ അച്ഛനമ്മമാരെ കാണാന്‍പോലും വീട്ടിലേക്കയക്കുന്നില്ലെന്ന പേരിലായിരുന്നു തര്‍ക്കം. രാവിലെ ഇരുചക്രവാഹനത്തില്‍ ആയുധവുമായി എത്തിയ രാജേന്ദ്രന്‍ സന്ദീപിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി റോഡരികില്‍ വച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. സന്ദീപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ സംഭവസ്ഥലത്തു വച്ചുതന്നെ പിടികൂടി.

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയാണ് രാജേന്ദ്രന്‍‍. കണ്ണൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട സന്ദീപ്. സന്ദീപിന് ഒരു മകളുണ്ട്. പ്രതിയെ മജിസ്‍ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.