രാജസ്ഥാന്‍ കൊലപാതകം; ആളു മാറി ചെയ്തതെന്ന് പോലീസ്
ജയ്പുര്‍: രാജ്യത്തെ നടുക്കിയ രാജസ്ഥാന്‍ കൊലപാതകക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ശംഭുലാല്‍ റെഗാര്‍. കൊല്ലപ്പെട്ട അഫ്‌റസൂലിനെയല്ലെ മറ്റൊരാളെയാണ് താന്‍ ലക്ഷ്യം വച്ചതെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ....
ശംഭുലാലിന്റെ പരിചയത്തിലുള്ള ഒരു യുവതി 2010-ല്‍ പശ്ചിമബംഗാളിലെ മാള്‍ഡയില്‍ നിന്നുള്ള മൊഹമ്മദ് ബബ്ലു എന്ന തൊഴിലാളിക്കൊപ്പം ഒളിച്ചോടി പോയിരുന്നു. പിന്നീട് യുവതിയുടെ അമ്മയും അമ്മാവനും ചേര്‍ന്ന് അവരെ തിരിച്ചു കൊണ്ടു വന്നെങ്കിലും കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഓടിപ്പോയി. ഈ സംഭവത്തിന് കാരണം അജ്ജു ഷെയ്ഖാണെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ശംഭുലാല്‍ ഈ യുവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അജ്ജു ഫോണ്‍ പിടിച്ചു വാങ്ങി ഇയാളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. പിന്നീട് 2012-ല്‍ ശംഭുലാലും യുവതിയുടെ അമ്മയും ചേര്‍ന്ന് മാള്‍ഡയില്‍ പോയി യുവതിയെ തിരിച്ചു കൊണ്ടു വന്നു.
സഹോദരിയെ പോലെയാണ് ഈ യുവതി എന്ന് ശംഭുലാല്‍ പറയുന്നുണ്ടെങ്കിലും അത് പോലീസ് തള്ളിക്കളയുന്നു. ഇയാള്‍ക്ക് ഇവരോട് പ്രണയമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അഫ്‌സറുള്ളിന്റെ കൊലപാതകം നടക്കുന്നതിന് അഞ്ച് മാസം മുന്‍പ് രാജസ്ഥാനിലെ തീര്‍ത്ഥാടന കേന്ദ്രമായ അജ്മീറില്‍ വച്ച് ഈ യുവതിയും അജ്ജുഷെയ്ഖും വീണ്ടും കണ്ടുമുട്ടി.
ഈ കൂടിക്കാഴ്ചയെക്കുറിച്ച് വിവരം ലഭിച്ച ശംഭുലാല്‍ യുവതിയെ തനിക്ക് നഷ്ടപ്പെടും എന്ന ഭയത്താല്‍ അജ്ജു ഷെയ്ഖിനെ കണ്ടെത്തി കൊല്ലാന്‍ തീരുമാനിച്ചു. അജ്ജു കൂലിപ്പണിക്കാരനാണ് എന്ന് അറിയാമായിരുന്ന ശംഭുലാല്‍ ഇയാളെ തേടി ജാല്‍ചക്കിയിലെ മാര്‍ക്കറ്റിലെത്തി. അജ്ജുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടര്‍ന്ന് അജ്ജുവിന്റെ നമ്പര്‍ തരാന്‍ ഇയാള്‍ അവിടെയുണ്ടായിരുന്ന മറ്റു തൊഴിലാളികളോട് ആവശ്യമുണ്ട്. ഒരു പുരയിടത്തിന് വേലി കെട്ടാനെന്ന പേരിലാണ് ഇയാള്‍ അജ്ജുവിനെ തിരക്കി ചെന്നത്.
എന്തായാലും അവിടെയുണ്ടായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ അജ്ജുവിന് പകരം അഫ്‌റസുലിന്റെ നമ്പറാണ് ശംഭുവിന് കൊടുത്തത് (ഒന്നെങ്കില്‍ നമ്പര്‍ കൈമാറിയ ആള്‍ ശംഭുലാല്‍ പറഞ്ഞ പേര് തെറ്റായി കേട്ടിരിക്കാം അല്ലെങ്കില്‍ മകളുടെ വിവാഹത്തിന് പണം സ്വരൂപിക്കാന്‍ കഷ്ടപ്പെടുന്ന അഫ്‌സറുലിന് പണിയായിക്കോട്ടെ എന്നു കരുതി അയാളുടെ നമ്പര്‍ കൊടുത്തതാവാം. തൊഴിലാളികളെല്ലാം ബംഗാളില്‍ നിന്നുള്ളവര്‍ ആയിരുന്നതിനാല്‍ ശംഭുലാലിന് ആശയവിനിമയം എളുപ്പമായിരുന്നില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു)
ഇപ്രകാരം അഫ്‌സറുലിന്റെ നമ്പറുമായി മടങ്ങിയ ശംഭുലാല്‍ ഡിസംബര്‍ അഞ്ചിന് പണിയുണ്ടെന്ന് പറഞ്ഞ് അയാളെ ഫോണില്‍ ബന്ധപ്പെട്ടു. അടുത്ത ദിവസം വീണ്ടും അഫ്‌സറുള്ളിനെ ബന്ധപ്പെട്ട ശംഭുലാല്‍ തന്റെ സ്ഥലത്തിന് വേലി കെട്ടിതരാന്‍ വരണമെന്ന് ആവശ്യപ്പെട്ടു. അന്നേദിവസം രാവിലെ പത്ത് മണിയോടെ അഫ്‌സറുളും ശംഭുലാലും കണ്ടുമുട്ടുകയും കൊലപാതകം നടന്ന സ്ഥലത്തിന് ഒരു കി.മീ അകലെയുള്ള ചായക്കടയില്‍ നിന്നും ചായ കുടിക്കുകയും ചെയ്തു.
തുടര്‍ന്ന് അഫ്‌സറുള്ളിനെ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് കൊണ്ടു വന്ന ശംഭുലാല്‍ വീട്ടില്‍ പോയി പിക്കാസുള്‍പ്പടെയുള്ള ആയുധങ്ങളുമായി മരുമകനേയും കൂട്ടി തിരിച്ചെത്തി. തുടര്‍ന്ന് മരുമകനോട് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ട ശേഷമാണ് അഫ്‌സറുള്ളിനെ ക്രൂരമായി കൊലപ്പെടുത്തിയതും കത്തിച്ചതും. സോഷ്യല്‍മീഡിയയിലെ വര്‍ഗ്ഗീയ സ്വഭാവമുള്ള ഗ്രൂപ്പുകളില്‍ പങ്കാളിയായിരുന്ന ശംഭുലാല്‍ ഇവയിലൂടെ ലഭിക്കുന്ന വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും ചര്‍ച്ചകളും കാരണം തികഞ്ഞ മുസ്ലീം വിരോധിയായി മാറിയിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലാന്‍ കാരണമായത് വ്യക്തിപരമായ പ്രശ്‌നങ്ങളായിരുന്നുവെങ്കിലും അത് പൂര്‍ത്തീകരിക്കാന്‍ അയാള്‍ക്ക് ധൈര്യം നല്‍കിയത് ഈ മതവൈര്യമാണെന്ന് കേസ് അന്വേഷിച്ച രാജേന്ദ്രസിംഗ് റാവു പറയുന്നു.
അഫ്‌സറുള്ളിനെ കൊലപ്പെടുത്ത ശംഭു അതിന് ശേഷം വര്‍ഗ്ഗീയമായ രീതിയില്‍ സംസാരിക്കുന്നതും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. സംഭവങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ രാജസ്ഥാനില്‍ പലയിടത്തും സമുദായിക സംഘര്‍ഷം രൂപപ്പെട്ടിരുന്നു.