കോട്ടയം: ആരോപണങ്ങള്‍ കൊണ്ട് കേരള കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്ന്, ഒറ്റയ്ക്ക് നില്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. ബാര്‍ കോഴക്കേസില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതില്‍ പ്രതികരിക്കുകയായിരുന്നു കെഎം മാണി.

കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍.സുകേശനെതിരേ രൂക്ഷ വിമര്‍ശനമാണ് മാണി നടത്തിയത്. പരസ്പരം മാറ്റി മാറ്റി കാര്യങ്ങള്‍ പറയുന്ന മനസാക്ഷിയില്ലാത്ത ആളാണ് സുകേശന്‍. രാഷ്ട്രീയ രംഗത്തുനില്‍ക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരും. തന്റെ പുതിയ രാഷ്ട്രീയ നിലപാടിനോടുള്ള അസഹിഷ്ണുതയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് കാരണം. 

കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുറത്തുവരട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടിക്കെതിരായ ആരോപണങ്ങളെ ശക്തമായി നേരിടുമെന്നും കെ.എം.മാണി കൂട്ടിച്ചേര്‍ത്തു.