ദില്ലി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുമെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്. വാട്ടര്‍ മെട്രോയുടെ ജനറല്‍ കണ്‍സല്‍ട്ടന്റായി ഏയ്‌കോം എന്ന കണ്‍സോര്‍ഷ്യത്തെ നിയമിക്കാനും ദില്ലിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

പുതിയ മെട്രോ പദ്ധതികള്‍ പൊതു സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി തേടി കെഎംആര്‍എല്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. പിപിപി മോഡല്‍ എന്ന നിര്‍ദ്ദേശം രണ്ടാം ഘട്ട വികസനത്തെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കേയാണ് കേന്ദ്രത്തിന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്ന് എം ഡി ഏലിയാസ്‌ജോര്‍ജ് ദില്ലിയില്‍ അറിയിച്ചത്.

വാട്ടര്‍ മെട്രോയുടെ ജനറല്‍ കണ്‍സല്‍ട്ടന്റായ ഏയ്‌കോമുമായി താമസിയാതെ കരാര്‍ ഒപ്പുവെയ്ക്കും. 38 കോടിരൂപയുടേതാണ് കരാര്‍.