എസ്ഐയുടെ ആത്മഹത്യാകുറിപ്പില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍
എറണാകുളം: നോർത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ തിരുവനന്തപുരം സ്വദേശി ടി ഗോപകുമാർ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുറിപ്പില്‍ മേലുദ്യോഗസ്ഥർക്കെതിരെ പരാമർശമുള്ളതായി സൂചനയുണ്ട്. സംഭവം ഡിസിപി അന്വേഷിക്കുമെന്ന് ഐജി അറിയിച്ചു.
നോർത്ത് റെയിൽവേ സ്റ്റേഷന് സമീത്തെ ലോഡ്ജ് മുറിയിലാണ് ഗോപകുമാറിനെ യൂണിഫോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കെത്താത്തതിനെ തുടർന്ന് സ്റ്റേഷനിലുണ്ടായിരുന്ന എസ്ഐയുടെ നേതൃത്വത്തിൽ ഗോപകുമാർ താമസിച്ചിരുന്ന ലോഡ്ജിലെത്തി അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. മുറിയിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇവിടെ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.ജോലി സ്ഥലത്തെ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന കുറിപ്പിൽ മേലുദ്യോഗസ്ഥർക്കെതിരായ പരാമർശവും ഉണ്ടെന്നാണ് സൂചന. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല
മരിച്ച ഗോപകുമാർ തിരുവനന്തപുരം ഊരൂട്ടന്പലം സ്വദേശിയാണ്. എക്സൈസിൽ പ്രിവന്‍റീവ് ഓഫീസറായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് പൊലീസിൽ ചേർന്നത്. ഒരു മാസത്തിനിടെ കൊച്ചി നഗരത്തിലെ രണ്ടാമത്തെ പൊലീസ് ആത്മഹത്യ ആണിത്. കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എഎസ്ഐ പിഎം തോമസ് ഈ മാസം ആദ്യം ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹം പ്രതിയായ വിജിലൻസ് കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയായിരുന്നു ആത്മഹത്യ.