ദില്ലി: ബ്രിട്ടണില്‍ സൂക്ഷിച്ചിരിക്കുന്ന കോഹിന്നൂര്‍ രത്‌നത്തിനായി ഇന്ത്യയ്ക്ക് അവകാശവാദം ഉന്നയിക്കാനാകില്ലെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. രത്‌നം ബ്രിട്ടണ്‍ ബലമായി കൈവശപ്പെടുത്തിയതല്ലെന്നും ഈസ്റ്റിന്ത്യാ കമ്പനിക്ക് മഹാരാജ രഞ്ജിത് സിങ് സമ്മാനമായി നല്‍കിയതാണെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

വിഷയത്തില്‍ ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന സംഘടനയാണ് ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടത്തിയ അമൂല്യ വസ്തുക്കള്‍ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.