കൊല്ലം: കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ജയയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചു. ജയയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമാണ് കുണ്ടറ കുരീപ്പള്ളിയിലെ വീട്ടുവളപ്പില്‍ തെളിവെടുപ്പിനായി എത്തിച്ചത്. അതേസമയം സംഭവസ്ഥലത്ത് നാട്ടുക്കാര്‍ പ്രതിഷേധിച്ചു. 

രണ്ടു ദിവസം മുമ്പ് വീട്ടിൽനിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിന്‍റെ മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെതുകയായിരുന്നു. കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും കാല്‍പ്പാദം വെറെയായിരുന്നു കിടന്നിരുന്നത്. ഒരു കാലിന്‍റെ മുട്ടിന് താഴെ വെട്ടിനുറുക്കിയിട്ടുമുണ്ടായിരുന്നു. 

അമ്മ ജയ തനിക്ക് വട്ടാണെന്ന് പറഞ്ഞതിനാലാണ് മകനെ കൊലപ്പെടുത്തിയത് എന്നാണ് മൊഴി നല്‍കിയത്. അതേസമയം പ്രതി ജയ കുറച്ചുനാളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജിത്തുവിന്‍റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകനും അമ്മയും തമ്മിൽ വലിയ സ്നേഹത്തിലായിരുന്നു. കൊലപ്പെടുത്തിയത് ജയ ആണെന്ന് പൊലീസ് പറയുന്നത് വരെ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും അച്ഛന്‍ പറയുന്നു. തനിക്ക് വട്ടാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയത് കൊണ്ടുള്ള ദേഷ്യം കാരണമാണ് കൊലപ്പെടുത്തിയതെന്ന് ജയ പറഞ്ഞെന്നും ജോബ് പറഞ്ഞു.

കഴിഞ്ഞ നാല് ദിവസം മുമ്പ് കടയിലേക്ക് സ്കെയില്‍ വാങ്ങാന്‍ പോയ ജിത്തുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്രങ്ങളില്‍ ഇതുസംബന്ധിച്ച് പരസ്യവും നല്‍കിയിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ജിത്തുവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയുമായി സംസാരിച്ചപ്പോള്‍ പൊലീസിനുണ്ടായ സംശയമാണ് കൊലപാതക വിവരം വെളിച്ചത്തുകൊണ്ടുവന്നത്. വൈകാതെ പ്രതി ജയ കുറ്റം സമ്മതിച്ചു. യാതൊരു കൂസലുമില്ലാതെ താനാണ് കൊന്നതെന്നും മറ്റാരും കൂട്ടിനുണ്ടായിരുന്നില്ലെന്നും ജയ പൊലീസിനോട് പറഞ്ഞു.

കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവിനെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കുരീപള്ളിയിൽ കുടുംബ വീടിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം മൃതദേഹം പൂര്‍ണമായും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല ഇതിനായി തിരച്ചില്‍ തുടരും.