കഴിഞ്ഞ ഓഗസ്റ്റ് 22നാണ് കൊല്ലം സ്വദേശികളായ റംസിയും ജംസീറയും കൊല്ലം ഉമയനെല്ലൂരിലെ മെഡിസിറ്റി ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. റംസിയുടെ കയ്യില്‍ കുഞ്ഞിനെ കിട്ടുമ്പോള്‍ കുഞ്ഞിന്റെ കയ്യില്‍ അമ്മയുടെ പേരെഴുതിയ ടാഗ് ഉണ്ടായിരുന്നില്ല. വാങ്ങി നല്‍കിയ പച്ച ടവ്വലിന് പകരം മഞ്ഞ ടവ്വലിലാണ് കുട്ടിയെ നല്‍കിയത്. സംശയം ചോദിച്ചതോടെ മോശമായ പെരുമാറ്റമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പരാതിയിലുണ്ട്.

എന്നാല്‍ ജംസീറക്ക് കിട്ടിയ കുഞ്ഞിന്റെ കയ്യില്‍ റംസിയെന്ന ടാഗ് കണ്ടതോടെ ഇവരുടെ കുടുംബങ്ങള്‍ വീണ്ടും സംശയം ഉന്നിയിച്ചു. ടവ്വല്‍ മാറിപ്പോയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മൂന്ന് മാസത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ മറ്റൊരു ആശുപത്രയിലെത്തിയപ്പോള്‍ കുട്ടിയുടെ ബ്ലഡ് ഗ്രൂപ്പ്, ജനിച്ച ആശുപത്രിയുടേതില്‍ നിന്നും അറിയച്ചതില്‍ നിന്ന് വ്യത്യസ്തം. ഇതേത്തുടര്‍ന്നാണ് ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡി.എന്‍.എ ടെസ്റ്റ് നടത്തി. പരിശോധനയില്‍ കുട്ടികള്‍ മാറിപ്പോയതാണെന്ന് തെളിഞ്ഞു. അപ്പോഴാണ് ആശുപത്രിയധികൃതര്‍ ബന്ധുക്കള്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. വിവാഹച്ചടങ്ങില്‍ വച്ച് കുട്ടികളെ പരസ്‌പരം കൈമാറിയതാണെന്നുള്ള രേഖയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഇരു കുടുംബങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും ഒരു വിവാഹ ചടങ്ങില്‍ വെച്ച് കുട്ടികളെ പരസ്പരം മാറ്റിയെന്നും എഴുതി ഒപ്പിട്ട് നല്‍കാനായിരുന്നു ആവശ്യം. രണ്ട് ലക്ഷം രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ രക്ഷിതാക്കള്‍ ഇതിന് തയ്യാറായില്ല.

ആശുപത്രി അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ബാലവാകാശ കമ്മീഷനും കുട്ടികളുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. ഡി.എന്‍.എ ടെസ്റ്റ് നടത്തി കുട്ടികളെ പരസ്‌പരം കൈമാറിയ ശേഷമാണ് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ കൊല്ലം പ്രസ് ക്ലബ്ബിലെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തെളിവോ പൊലീസ് പരാതിയോ കാണിക്കാതെ മെഡിസിറ്റിക്കെതിരായ വാര്‍ത്താ സമ്മേളനത്തിന് അനുവദിക്കില്ലെന്നായിരുന്നു കൊല്ലം പ്രസ്‌ക്ലബിന്റെ നിലപാട്. നിയമ പ്രശ്നങ്ങളെ കരുതിയണ് വാര്‍ത്താ സമ്മേളനത്തിന് മുമ്പ് തെളിവുകള്‍ ആവശ്യപ്പെട്ടതെന്നായിരുന്നു പ്രസ് ക്ലബ്ബിന്റെ നിലപാട്.