മധുസൂദനന്‍റെ കുടുംബത്തിന് സഹായ പ്രവാഹം

ഷാര്‍ജ : 38 വര്‍ഷമായി നാട്ടിലേക്ക് പോകാനാവാതെ ഷാര്‍ജയില്‍ ദുരിതമനുഭവിക്കുന്ന മധുസൂദനന്‍ പിള്ള രോഹിണി ദമ്പതികളുടെ ദുരിതാവസ്ഥ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ഗള്‍ഫ് മലയാളികളുടെ കാരുണ്യം ഈ വീട്ടിലേക്ക് ഒഴുകുകയാണ്. ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് ഷാര്‍ജയിലേക്കെത്തി. 

മാസങ്ങളായി മുടങ്ങിക്കിടന്ന വൈദ്യുതി പുനസ്ഥാപിച്ചു. എട്ടുമാസത്തെ വാടക നല്‍കിക്കൊണ്ട് ദുബായിലെ മലയാളി കൂട്ടായ്മ കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്ന് സംരക്ഷിച്ചു. സ്കൂളിന്‍റെ പടിപോലും കാണാത്ത 21 മുല്‍ 29 വയസ്സുവരെ പ്രായമുള്ളവരുടെ വിദ്യാഭ്യാസ ചെലവ് എറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചവരും കുറവല്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം കുട്ടികള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുക്കാനായതിന്‍റെ സന്തോഷത്തിലാണ് ഈ പിതാവ്. സഹായങ്ങളെത്തുമ്പോഴും നിയമകുരുക്കുകളിലാണ് ഈ കുടുംബത്തിന്‍റെ ആശങ്ക. ഉടന്‍ തന്നെ മലയാളി കുടുംബത്തെ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു.