കൊട്ടക്കമ്പൂര്‍ ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് . ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്‍റെയും കുടുംബാംഗങ്ങളുടെയും പട്ടയം ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയതിനെ ചൊല്ലി സിപിഎം- സിപിഐ തര്‍ക്കം തുടരുന്നതിനിടെയാണ് യോഗം. യോഗത്തില്‍ വനം- റവന്യൂ മന്ത്രിമാര്‍ പങ്കെടുക്കും.

ജോയ്സ് ജോര്‍ജും കുടുംബാംഗങ്ങളും കൊട്ടക്കമ്പൂരിൽ കൈവശപ്പെടുത്തിയത് 20 ഏക്കര്‍ . അനധികൃതമായ ഭൂമി കൈവശപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍ ഇടുക്കി എം പിയെ നിയമസഭയിൽ മുഖ്യമന്ത്രി പൂര്‍ണമായും ന്യായീകരിച്ചു. പക്ഷേ എം.പിയുടെയും കുടുംബത്തിന്‍റേതും വ്യാജ പട്ടയമെന്ന് കണ്ടെത്തി ദേവികുളം സബ് കലക്ടര്‍ റദ്ദാക്കിയതോടെ മുഖ്യമന്ത്രി പ്രതിരോധത്തിലായി .

പതിച്ചു കൊടുക്കാനാവാത്ത സ്ഥലം കൈവശം വച്ചു, ലാന്റ് അസൈന്‍മെന്‍റ് കമ്മിറ്റി ചേര്‍ന്നതിന്‍റെ രേഖകളില്ല തുടങ്ങിയ കാരണങ്ങളാലാണ് പട്ടയം റദ്ദാക്കൽ. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സി.പി.എം മൂന്നാര്‍ മേഖലയിൽ ഹര്‍ത്താലും നടത്തി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം . റവന്യൂ, വനം വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഇടുക്കി കലക്ടറെയും ദേവികുളം സബ്കല്ക്ടറെയും യോഗത്തിലേയ്ക്ക് വിളിച്ചിട്ടുണ്ട് . പട്ടയം റദ്ദാക്കൽ നിയമപരമായ നടപടിയെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കും . ജോയ്സിനും കുടുംബാംഗങ്ങള്‍ക്കും കലക്ടര്‍ക്ക് അപ്പീൽ നല്‍കാൻ 30 ദിവസത്തെ സമയമുണ്ടെന്ന് അറിയിക്കുയും ചെയ്യും . ഭൂ പ്രശ്നങ്ങളിൽ നിലവിലെ നിയമങ്ങള്‍ക്ക് അനുസൃതമായേ മുന്നോട്ട് പോകാനാവൂയെന്നാണ് വകുപ്പ് നിലപാട് .