കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പള്ളിവികാരി പീഡിപ്പിച്ച സംഭവം കുട്ടിയുടെ പിതാവ് ഏറ്റെടുത്ത് പള്ളിയേയും വികാരിയച്ചനേയും സംരക്ഷിക്കാനാണെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോടാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍.
ഞാന്‍ തകര്‍ന്നാലും പള്ളിയുടെ ആഭിമാനം തകരാന്‍ പാടില്ലെന്ന ആഗ്രഹം കൊണ്ടായിരുന്നു വികാരി ചെയ്ത കുറ്റം ഏറ്റെടുത്തത് എന്ന് പിതാവ് പറയുന്നു. 

സ്വന്തം മകളെ പീഡിപ്പിച്ചവന്‍ എന്നു നാട്ടുകാര്‍ ആരോപണം ഉയര്‍ത്തിയപ്പോഴും ഈ കാര്യങ്ങള്‍ വിചാരിച്ച പെണ്‍കുട്ടിയുടെ പിതാവ് ഒന്നും മറുത്തു പറഞ്ഞില്ല. ഈ പ്രശ്‌നത്തെ തുടര്‍ന്നു ബന്ധുക്കളും സുഹൃത്തുക്കളും തള്ളിപ്പറഞ്ഞു എങ്കിലും ആ പിതാവ് പൊട്ടിക്കരയുക മാത്രമാണു ചെയ്തത്. പെണ്‍കുട്ടി പ്രസവിച്ച ശേഷമാണു മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണം എന്നു റോബിന്‍ വടക്കുഞ്ചേരി കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടത്. മുപ്പതിനായിരം രൂപ ​ആശുപത്രി ബില്‍ അടച്ച് ​ചെയ്ത കുറ്റത്തിന് എന്തു ​പ്രയശ്ചിത്തം വേണേലും ചെയ്യാമെന്ന് അച്ഛന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു വിശ്വാസി എന്ന നിലയ്ക്കു പള്ളിക്ക് അപമാനം ഉണ്ടാകുന്നതു ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു സ്വന്തം മകളുടെ കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുത്ത്. പിന്നീടു പോലീസ് വന്നു മകളെ ബലാത്സംഗം ചെയ്തിന്റെ പേരില്‍ അറസ്റ്റു ചെയ്യുകയാണ് എന്നു പറഞ്ഞപ്പോഴാണു കാര്യത്തിന്റെ ഗൗരവം മനസിലായത്. വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷ ലഭിക്കും എന്നും പറഞ്ഞു. 

ഇന്ത്യയില്‍ നിന്നു പുറത്തു കടക്കാനായിരുന്നു റോബിന്‍ വടക്കുഞ്ചേരിയുടെ ശ്രമം. അതായിരുന്നു തന്‍റെ മകളോടു ചെയ്ത ഏറ്റവും വലിയ തെറ്റെന്നും ഈ പിതാവ് പറയുന്നു. പണം വാങ്ങി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു എന്ന വാദം ഈ കുടുംബം തള്ളിക്കളഞ്ഞു. 

അതേ സമയം റോബിന്‍ വടക്കുഞ്ചേരിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത ഒന്നും ഇല്ലായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. ഇത്തരത്തില്‍ പെരുമാറുന്ന ആളാണ് എന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് അഭിമുഖത്തില്‍ പറയുന്നു.