തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും സുന്ദരമായ കവടിയാറിലെ രാജവീഥി കൊലക്കളമാക്കുന്നത് മത്സരയോട്ടക്കാരാണ്. അപകടങ്ങള്‍ ആവർത്തിക്കുമ്പോഴും ഇപ്പോഴും ഇവിടെ സിസിടിവികള്‍ ഇല്ല. ഇന്ന് രാത്രി മുതൽ കവടിയാ‌ർ റോഡിൽ ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നാണ് പൊലീസിന്റെ പ്രഖ്യാപനം.

കവടിയാർ -വെളളയമ്പലം റോഡിൽ മത്സരയോട്ടവും അപകടങ്ങളും തുർക്കഥയായപ്പോള്‍ ഏഴു വർഷം മുമ്പ് ഡിവൈഎഫ്ഐ ഇവിടയെുള്ള ഒരു കോഫി ഷോപ്പ് അടിച്ചുപൊളിച്ചിരുന്നു. കോഫീ ഷോപ്പ് കേന്ദ്രീകരിച്ചുള്ള പന്തയമാണ് മത്സരങ്ങള്‍ കാരണമെന്നാരോപിച്ചായിരുന്നു ഇത്. പ്രതിഷേധത്തിന് ശേഷം കുറച്ചുനാൾ മത്സരയോട്ടം നിന്നു. പക്ഷെ പിന്നീട് പൂർവ്വാധികം ശക്തിയായോടെ ആഡംബര കാറുകളുടേയും ബൈക്കുകളുടേയും ചീറിപ്പായൽ തുടങ്ങി. പൊലീസ് മൗനംപാലിച്ചു.

മദ്യവും സിനിമ ടിക്കറ്റുമൊക്കെയാണ് മത്സരയോട്ട വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍. കഴിഞ്ഞ ഒരു വർഷത്തിനിടെ 1727 അപകടങ്ങളാണ് തലസ്ഥാനത്തുണ്ടായത്. ഇതിൽ 31 അപകടങ്ങളും കവടിയാർ റോഡിലാണ്. അപകടങ്ങളില്‍ മൂന്നുപേ‍ർ മരിച്ചു. ഇരുചക്രവാഹനങ്ങളാണ് അപകടങ്ങള്‍ ഉണ്ടാക്കിയതിൽ ഏറെയും. ഇന്നലെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽഅ പൊലീസ് പുതിയ നടപടി പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ പതിനൊന്ന് മണിവരെ റോട്ടിൽ ബാരിക്കേഡുകൾ തീർത്ത് അതിവേഗപ്പാച്ചിലിന് തടയിടാനാണ് ശ്രമം.