ക്ഷേത്രക്കുളത്തിൽ മുങ്ങി, എഴുത്തുകാരൻ എത്തിയതോടെ ഹരേരാമ വിളികളുമായി തടയാനെത്തിയവരും നിലയുറപ്പിച്ചു.

കണ്ണൂർ: കടലായി ക്ഷേത്രത്തിൽ എഴുത്തുകാരൻ കെ.പി രാമനുണ്ണി പങ്കെടുത്ത പരിപാടി തടയാൻ ശ്രമം. കത്വയിൽ ക്ഷേത്രത്തിനുള്ളിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിന് പ്രായശ്ചിത്തമെന്ന പേരിൽ സംഘടിപ്പിച്ച പ്രായശ്ചിത്ത ശയന പ്രദക്ഷിണമാണ് തടയാൻ ശ്രമം നടന്നത്. തർക്കങ്ങൾക്കൊടുവിൽ ശയനപ്രദക്ഷിണം പൂർത്തിയാക്കി രാമനുണ്ണി മടങ്ങി.

ജമ്മു - കശ്മീരിലെ കത്വയിൽ ക്ഷേത്രത്തിനുള്ളിൽ എട്ടുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പ്രയാശ്ചിത്തമായി ഹിന്ദുമത വിശ്വാസികളുടെ ശയനപ്രദക്ഷിണം എന്നതായിരുന്നു കേരള സംസ്കൃതസംഘം സംഘടിപ്പിച്ച പരിപാടി. പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ കെ.പി രാമനുണ്ണി ക്ഷേത്രത്തിനുള്ളിൽ കടന്നതോടെ ക്ഷേത്രം ഭാരവാഹികളും യുവമോർച്ച നേതാക്കളും എത്തി.

പുറത്ത് പ്രചാരണം നടത്തിയ ശേഷം പരിപാടിക്ക് ക്ഷേത്രമുപയോഗിക്കുന്നത് അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ പൂർണമായും ആചാരങ്ങൾ പാലിച്ചാണ് പരിപാടിയെന്ന് കെ.പി രാമനുണ്ണി അറിയിച്ചു. ക്ഷേത്രക്കുളത്തിൽ മുങ്ങി, എഴുത്തുകാരൻ എത്തിയതോടെ ഹരേരാമ വിളികളുമായി തടയാനെത്തിയവരും നിലയുറപ്പിച്ചു. ഇതോടെ ക്ഷേത്രത്തിനകത്ത് ബഹളമായി. ബഹളത്തിനിടെ തന്നെ രാമനുണ്ണി ശയനപ്രദക്ഷിണം പ്രതീകാത്മകമായി പൂർത്തിയാക്കുകയും ചെയ്തു.