'ആത്മഹത്യ ചെയ്യുമെന്നല്ല പറഞ്ഞത്, മുഖ്യമന്ത്രി വീഡിയോ പുറത്തുവിടണം; സൈബര്‍ കമ്മിയാകരുത്': കെപി ശശികല
'ഇന്നലെ മുഖ്യമന്ത്രി ആ നുണ, കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോൾ മാത്രം പ്രതികരിക്കുകയാണ്. സ്ത്രീ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാൻ ജീവൻ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും.'
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ കെ പി ശശികലയ്ക്കെതിരെ പലരും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുവതികള്‍ ശബരിമല കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് ശശികല പറഞ്ഞിരുന്നല്ലോ, എന്നിട്ട് എന്ത് കൊണ്ടാണ് അങ്ങനെ ചെയ്യാത്തത് എന്ന നിലയിലുള്ള ചോദ്യങ്ങള്‍ പലരും ഉന്നയിച്ചിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയ ശശികല ആത്മഹത്യ ചെയ്യുമെന്നല്ല പറഞ്ഞതെന്നും ജീവന്‍ ഹോമിക്കാനും തയ്യാറാണെന്നാണ് പറഞ്ഞതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.
ശശികലയുടെ പ്രതികരണം പൂര്‍ണരൂപത്തില്‍
ഞാൻ ആത്മാഹുതി ചെയ്യും, ചെയ്തോ എന്നെല്ലാം കമ്മികളുടേയും സുഡാപ്പികളുടേയും പ്രചരണത്തെ അർഹിക്കുന്ന അവഗണനയോടെ തന്നെ തള്ളിക്കളഞ്ഞിരുന്നു. ആത്മാഹുതി ചെയ്യാൻ മടിയൊന്നുമില്ല. പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്. അന്തിമ വിജയം ധർമ്മത്തിന്‍റേതാണ് എന്നുമാണ്. അതുകൊണ്ടുതന്നെ പരാജിതന്‍റെയോ ഭീരുവിന്‍റെയോ ഭാഷ ഞാൻ പ്രയോഗിക്കില്ല.
ഇന്നലെ മുഖ്യമന്ത്രി ആ നുണ, കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോൾ മാത്രം പ്രതികരിക്കുകയാണ്. സ്ത്രീ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാൻ ജീവൻ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും. അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാൻ ഭരണകൂടം ശ്രമിച്ചത്.
അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഞാൻ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം. തിരുപ്പതി ദേവസ്വം ബോർഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്. ചെയ്യാൻ ശ്രമിക്കരുത് എന്ന് ചുരുക്കം (ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കിൽ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാൻ ആഭ്യന്തരം കയ്യാളുന്ന മുഖ്യൻ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം വെറും സൈബർ കമ്മിയായി തരം താണെന്ന് സമ്മതിക്കുക).