ഇടുക്കി: മതം, ജാതി, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടിന് അഭ്യര്‍ത്ഥന നടത്തുന്നത് കുറ്റകരമാകുമെന്ന സുപ്രീം കോടതി വിധിക്കെതിരെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. എല്ലാവരും വോട്ട് തേടുന്നത് ജാതിയും മതവും പറഞ്ഞാണെന്നത് പരസ്യമായ രഹസ്യമെന്നും ഹിന്ദുത്വം മതമല്ല, സംസ്‌കാരമാണെന്ന കോടതി നിരീക്ഷണത്തിന്റെ തുടര്‍ച്ചയായി വേണം ഈ വിധിയെ കരുതാനെന്നും മജീദ് പ്രതികരിച്ചു.

സുപ്രീം കോടതി വിധി തെറ്റായ സന്ദേശം നല്‍കും. വിധി ബിജെപിക്ക് അനുകൂലമെന്ന് തോന്നുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പഠിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മതം, ജാതി, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടിന് അഭ്യര്‍ത്ഥന നടത്തുന്നത് കുറ്റകരമാകുമെന്നായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി.

മത-സാമുദായിക നേതാക്കള്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യാന്‍ ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് അഴിമതിയുടെ പരിധിയില്‍ വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 1990 മുതല്‍ നിലനില്ക്കുന്ന കേസില്‍ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ 3 ജഡ്ജിമാര്‍ ഇതിനോട് വിയോജിച്ചു.