പുന;സംഘടനെക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ പടനീക്കം. മൂന്ന് മാസത്തിനുള്ളിൽ പുനസംഘടന പിന്നെ സംഘടനാ തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തെ എ-ഐ ഗ്രൂപ്പുകൾ ഒന്നിച്ച് എതിർക്കുന്നു. ഈ ക്രമീകരണം പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഗ്രൂപ്പ് യോഗങ്ങളിലുയർന്ന ആശങ്ക. 

Add Asianetnews as a Preferred SourcegooglePreferred

തീരുമാനമെടുത്ത ദില്ലിചർച്ചയിൽ സുധീരനൊപ്പം ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉണ്ടായിരുന്നു. എന്നാൽ യോഗത്തിൽ തന്നെ ചില പ്രയാസങ്ങൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ചൂണ്ടിക്കാട്ടിയെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിശദീകരണം ബൂത്ത് തലം മുതൽ ഡിസിസി വരെ അഴിച്ചുപണിയിൽ ചുമതലയേൽക്കുന്നവർക്ക് മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പിലൂടെ പുറത്ത് പോകേണ്ട സാഹചര്യമാണ് ഗ്രൂപ്പുകൾ ഉയർത്തുന്നത്. 

പ്രായോഗിക പ്രശ്നത്തെക്കാൾ പുന;സംഘടനയിൽ സുധീരനെ നിലനിർത്തുന്നതിലുള്ള എതിർപ്പ് തന്നെയാണ് ഗ്രൂപ്പുകൾക്കുള്ളത്. പ്രസിഡണ്ട് തുടരുമ്പോഴുള്ള പുന:സംഘടനയിലും സംഘടനാതെരഞ്ഞെടുപ്പിലും സുധീരനനും ഇടപെടാൻ അവസരമുണ്ടാകുമെന്നാണ് തിരുവനന്തപുരത്ത് ചേർന്ന് ഐ ഗ്രൂപ്പ് യോഗം വിലയിരുത്തി. 

എ ഗ്രൂപ്പിനും ഇതേ നിലപാടുണ്ട്. എന്നാൽ നിലവിലെ ജംബോ കമ്മിറ്റികളുമായി സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പോകാനാകിലെന്നാണ് സുധീരന്റെ അഭിപ്രായം. ദില്ലിയിൽ സമ്മതം മൂളിയ നേതാക്കളുടെ നിലപാട് മാറ്റം ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നും സുധീരൻ കരുതുന്നു. പുനസംഘടനയുടെ പേരിൽ കോൺഗ്രസ്സിൽ വീണ്ടുമുയരുന്നത് കലാപത്തിന്റെ സ്വരങ്ങളാണ്. അന്തിമതീരുമാനം വൈകാതെ വീണ്ടും ദില്ലിയിൽ നിന്നുണ്ടാകും.