രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത വി ടി ബലറാമിനോട് വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിജന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുവരെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നും ഇത് നാണക്കെട്ട പരാമര്‍ശമായിരുന്നെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെയും രാഹുല്‍ ഗാന്ധിയേയും താരതമ്യം ചെയ്ത വി ടി ബലറാമിനോട് വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിജന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇരുവരെയും താരതമ്യം ചെയ്തത് ശരിയായില്ലെന്നും ഇത് നാണക്കെട്ട പരാമര്‍ശമായിരുന്നെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അപ്പുറത്ത് ആരുമില്ല. എല്ലാവരും പാര്‍ട്ടിക്ക് ഇപ്പുറത്താണ്. രാഹുല്‍ ഈശ്വരനെ പോലൊരു ചെറുപ്പക്കാരനോട് രാഹുല്‍ ഗാന്ധിയെ പോലൊരു ദേശീയ നേതാവിനെ ഏങ്ങനെ താരതമ്യം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.
വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് കോൺഗ്രസ് ആദ്യം മുതലേ സ്വീകരിച്ചു വന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞത് എഐസിസിയുടെ മുൻ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയേയും രാഹുൽ ഈശ്വറേയും വിടി ബൽറാം താരതമ്യപ്പെടുത്തിയത് ശരിയായില്ലെന്നും അച്ചടക്കമില്ലാത്ത ആൾക്കൂട്ടമായി പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്നും ചെന്നിത്തല വിമർശിച്ചു.
വി ടി ബല്‍റാമിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസ്സിലാക്കുന്നു. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുമുണ്ട്. എന്നാൽ അതിനപ്പുറം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പാർട്ടിയുടെ ആശയപരമായ ലെഗസിയേക്കുറിച്ച് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ട്.
ഓർക്കുക; രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോൺഗ്രസിന്റെ നേതാവ്.
