തിരുവനന്തപുരം: കെ എസ് ആർ ടിസി ജീവനക്കാരുടെ ജോലി സമയം പരിഷ്കരിച്ച് എം.ഡി ഉത്തരവിറക്കി. എല്ലാ ജോലികളും സിംഗിൽ ഡ്യൂട്ടിയായി നിജപ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്. തീരുമാനം അശാസ്ത്രീയമെന്നാണ് ജീവനക്കാരുടെ നിലപാട്.
നഷ്ടത്തിലോടുന്ന കെഎസ് ആർടിസിയെ കരകയറ്റാനുളള പരീക്ഷണങ്ങൾ തുടരുകയാണ് മാനേജ്മെന്‍റ്. എല്ലാ ജോലികളും എട്ടുമണിക്കൂറായി നിജപ്പെടുത്തിയാണ് പുതിയ പരീക്ഷണം. ദീർഘ ദൂര സർവീസുകളിൽ ക്രൂ ചെയ്ഞ്ച് സംവിധാനം നടപ്പിലാക്കുമെന്നും ഉത്തരവിൽ പറയുന്നു. അനുബന്ധ ജോലികൾക്ക് അനുവദിക്കുന്ന സമയം ഒരു മണിക്കൂറിൽ നിന്ന് അരമണിക്കൂറായും ചുരുക്കി. തീരുമാനം പുന പരിശോധിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
കഴിഞ്ഞ ജൂലൈയിൽ രാജമാണിക്യം എംഡിയായിരിക്ക കൊണ്ടുവന്ന ഡ്യൂട്ടി പരിഷ്കരണം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പരിഷ്കരണത്തിനെതിരെ ജീവനക്കാരുടെ ഹർജി ഹൈക്കോടതിയിൽ നിലനിൽക്കെയാണ് പുതിയ ഉത്തരവ്. സർവീസുകൾ കാര്യക്ഷമക്കാൻ പരിഷ്കരണം ഉപകരിക്കുമെന്നാണ് മാനേജ് മെന്‍റ് വിശദീകരണം. അതേ സമയം പുതിയ ജോലി പരിഷ്കരണം എന്നുമുതൽ നടപ്പിലാക്കും എന്ന് ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ല.
