ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയും അമ്മയും നാളെ പാകിസ്ഥാനിലേക്ക് പോകും. പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഇവരെ അനുഗമിക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ട്വീറ്റ് ചെയ്തു. 

ഡിസംബര്‍ 20നാണ് കുല്‍ഭൂഷന്റെ അമ്മയ്‌ക്കും ഭാര്യയ്‌ക്കും പാകിസ്ഥാന്‍ വിസ അനുവദിച്ചത്. ഇന്ത്യന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥനെയും ഒപ്പം അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ നിരസിക്കുകയാണ്. ഇന്ത്യയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയ വ്യക്തിയെ മറ്റുള്ളവരെ പോലെ കാണാനാവില്ലെന്നാണ് പാകിസ്ഥാന്റെ വാദം.