ദില്ലി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യയുടെ അപേക്ഷയില്‍ തിങ്കളാഴ്ച തുടങ്ങുന്ന വാദത്തിന്റെ തത്സമയ സംപ്രേക്ഷണത്തിന് അന്താരാഷ്‌ട്ര നീതിന്യായ കോടതി അനുമതി നല്‍കി. കുല്‍ഭൂഷണ്‍ യാദവിനെതിരെയുള്ള വിധിക്കെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ അന്തരാഷ്‌ട്ര നീതിന്യായ കോടതി സ്റ്റേ നല്‍കിയിരിക്കുകയാണ്. തുടര്‍ന്ന് കേസില്‍ തിങ്കളാഴ്ച വാദം തുടങ്ങുമെന്ന് ഔദ്യോഗികമായി കോടതി ഇരു രാജ്യങ്ങളെയും അറിയിച്ചു.

വാദം വൈബ്സൈറ്റിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സിലെ ഹേഗിലെ പീസ് പാലസില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര കോടതിയിലെ വാദത്തില്‍ ഹരീഷ് സാല്‍വയെ സഹായിക്കാന്‍ കൂടുതല്‍ നിയമവിദഗ്ധരും എത്തും. അന്തരാഷ്‌ട്ര കോടതിയില്‍ വാദം പൂര്‍ത്തിയാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുത് എന്ന നിര്‍ദ്ദേശം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കരസേനയ്‌ക്ക് നല്‍കിയെന്ന സൂചന പുറത്തു വരുന്നുണ്ട്. വിഷയം സൈന്യത്തില്‍ നിന്ന് പാക് വിദേശകാര്യമന്ത്രാലയം ഏറ്റെടുക്കാന്‍ ഇത് നവാസ് ഷെരീഫ് അവസരം ആക്കുന്നുവെന്നും പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതിനിടെ ജമ്മുകശ്‍മീരിലെ നവ്ഷേരയില്‍ പാകിസ്ഥാന്‍ സേന ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെ ഷെല്ലിംഗ് നടത്തി. ഒരു സ്‌ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവരുടെ ഭര്‍ത്താവിനും ബന്ധുവിനും പരിക്കേറ്റു. ഒരാഴ്ചക്കുള്ളില്‍ മൂന്നാം തവണയാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്നത്. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദ്ദേഹം വികൃതമാക്കിയ സംഭവത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കേ ആണ് പ്രകോപനം. അതേ സമയം ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്ന് ആരോപിച്ച പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമീഷണര്‍ ജെ പി സിംഗിനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.