Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് കുമ്മനം രാജശേഖരന്‍

kummanam rajashekaran ockhi cyclone pinarayi vijayan
Author
First Published Dec 5, 2017, 8:29 PM IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് അവഗണിച്ച് നിരപരാധികളുടെ ജീവന്‍ വെച്ച് പന്താടിയ മുഖ്യമന്ത്രിക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയക്ക് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി അക്കാര്യം തുറന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. 

കേന്ദ്രത്തില്‍ നിന്ന് ഒന്നിലേറെ തവണ മുന്നറിയിപ്പ് കിട്ടിയെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും 30-ാം തിയതി മാത്രമാണ് അറിയിപ്പ് കിട്ടിയതെന്ന നുണ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മുന്നറിയിപ്പ് അവഗണിച്ച അതോറിറ്റിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സ്വന്തം പാര്‍ട്ടിതന്നെ കണ്ടെത്തിയ സ്ഥിതിക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനത്തിന്‍‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി അക്കാര്യം തുറന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദുരന്ത നിവാരണ അതോറിറ്റി വരുത്തിയ വീഴ്ച മൂലം നിരവധി പേരുടെ വിലപ്പെട്ട ജീവനാണ് നഷ്ടമായത്. സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന ലത്തീന്‍ കത്തോലിക്കാ സഭയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമാണ്.

ഇനിയെങ്കിലും മുഖ്യമന്ത്രി ഇത് അംഗീകരിക്കണം. ദുരന്ത നിവാരണത്തിനായി 1021 കോടി രൂപ കേന്ദ്രം നല്‍കിയിട്ടും അതിന്റെ ഒരു ശതമാനം പോലും ചെലവഴിക്കാത്ത സര്‍ക്കാര്‍ നടപടി മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ദുരന്തം നടന്ന് ആറ് ദിവസമായിട്ടും എത്ര പേരെ കാണാതായെന്നോ അവര്‍ എവിടെയുണ്ടെന്നോ പറയാന്‍ പോലും കഴിയാത്ത അതോറിറ്റിയാണ് കേരളത്തിലുള്ളത്. ഇത് സംസ്ഥാനത്തിന് ആകെ നാണക്കേടാണ്.

കേന്ദ്രത്തില്‍ നിന്ന് ഒന്നിലേറെ തവണ മുന്നറിയിപ്പ് കിട്ടിയെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും 30-ാം തിയതി മാത്രമാണ് അറിയിപ്പ് കിട്ടിയതെന്ന നുണ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്. മുന്നറിയിപ്പ് അവഗണിച്ച അതോറിറ്റിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിരപരാധികളുടെ ജീവന്‍ വെച്ച് പന്താടിയ മുഖ്യമന്ത്രിക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സ്വന്തം പാര്‍ട്ടിതന്നെ കണ്ടെത്തിയ സ്ഥിതിക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ രാജിവെക്കണം.

Follow Us:
Download App:
  • android
  • ios