കൊല്ലം: കുണ്ടറയില്‍ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത് അടുത്ത ബന്ധുവെന്ന നിഗമനത്തില്‍ ഉറച്ച് പൊലീസ്.മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് പെണ്‍കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. ഈ കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരെ ഒഴിവാക്കി. ബാക്കിയുള്ള നാല് അടുത്ത ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.

ഇതില്‍ ഒരാളാണ് കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചതെന്ന് പൊലീസിന് കൃത്യമായ തെളിവ് കിട്ടി. ചില ശാസ്‌ത്രീയ പരിശോധനകള്‍ കൂടി കഴിഞ്ഞാല്‍ ഇയാളെ പ്രതി ചേര്‍ക്കും. അതേസമയം, ഇന്നും അന്വേഷണവുമായി കസ്റ്റഡിയിലുള്ളവര്‍ സഹകരിക്കുന്നില്ല. കസ്റ്റഡിയിലുണ്ടായിരുന്നവരെ ഈസ്റ്റ് കല്ലട സ്റ്റേഷനില്‍ നിന്നും കൊട്ടാരക്കരയിലേക്ക് മാറ്റി.

കേസന്വേഷണവുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍ കെ.വല്‍സലയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. പെണ്‍കുട്ടി ലൈംഗീക പീഡനത്തിന് വിധയമായിട്ടുണ്ടെന്നും മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ പ്രകൃതിവിരുദ്ധ ലൈംഗീക ചൂഷണത്തിന് ഇരയായെന്നും ഡോക്ടര്‍ മൊഴി നല്‍കി. ശരീരത്തില്‍ 22 മുറിവുകളുണ്ടെന്നും ഡോക്ടര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

കൗണ്‍സിലിംഗിന് വിധേയയാക്കിയ പെണ്‍കുട്ടിയുടെ സഹോദരയില്‍ നിന്നും ചില നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ അന്വേഷണം ഇഴയുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കുണ്ടറ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.കടകളൊന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുണ്ടറ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.