കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ മഴയില്‍ നാഷണല്‍ ഹൈവേയില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ ഇടയായത് മന്ത്രിസഭ ഗൗരവമായി പരിശോധിക്കുന്നു. മഴയെത്തുടര്‍ന്ന് സഹായത്തിനായി 433 ഫോണ്‍സന്ദേശങ്ങള്‍ ലഭിച്ചതായി ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. വാഹനാപകടങ്ങള്‍, രോഗികളായവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചുള്ള സന്ദേശങ്ങളാണ് ലഭിച്ചവയിലേറെയും. അഹമദി ഗവര്‍ണറേറ്റില്‍നിന്നാണ് കൂടുതല്‍ അഭ്യര്‍ഥനകളുണ്ടായത്.

വാഹനപകടങ്ങള്‍, വെള്ളക്കെട്ടില്‍ താഴ്ന്നത് അടക്കം 49 കേസുകളാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. കനത്തമഴയില്‍ നഷ്‌ടമുണ്ടായവര്‍ക്ക് പരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ദരിച്ച് പ്രദേശിക അറബ് പത്രത്തില്‍ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇത് രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമേ നല്‍കുകയുളളൂ. അതിനിടെ, റോഡിലെ വെള്ളക്കെട്ടില്‍ മുങ്ങിപ്പോയ വാഹനത്തിനുണ്ടായ നഷ്‌ടത്തിന്റെ പേരില്‍ ഒരു സ്വദേശി വനിത കേസ് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് വാങ്ങിയ തന്റെ ആഡംബര കാറിനുണ്ടായ നാശത്തിന് പരിഹാരം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന്, അഹമദി ഗവര്‍ണറേറ്റിലെ മൂന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അല്‍ നാസര്‍ ബോയിസ് സെക്കന്‍ഡറി സ്‌കൂള്‍, ഓം ഒ മാരാ ഗേള്‍സ് പ്രൈമറി സ്‌കൂള്‍, അല്‍ സബാഹിയ കിന്റര്‍ഗാര്‍ട്ടന്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്.