തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയുടെ മരണത്തില്‍ പൊലീസുകാരന്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ശ്രീകാര്യം സ്റ്റേഷനിലെ പൊലീസുകാരനായ സജിത്തിനെ കസ്റ്റഡിയിലെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

കഴക്കൂട്ടം സ്റ്റേഷന്‍കടവ് സ്വദേശിനിയായ രാജിയുടെ മരണത്തിലാണ് പോലീസുകാരന്‍ കസ്റ്റഡിയിലായത്. കഴിഞ്ഞ ഒരു വര്‍ഷമായി കണിയാപുരത്തുള്ള വാടക വീട്ടിലാണ് രാജി താമസിക്കുന്നത്. രണ്ട് വര്‍ഷംമുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഇവര്‍ പൊലീസുകാരനായ സജിത്തുമായി അടുപ്പത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇരുവരും നിയമപരമായി കല്യാണം കഴിച്ചിട്ടില്ല. 

രാജിയുടെ അഞ്ച് വയസുള്ള കുഞ്ഞും ഇവരോടൊപ്പമാണ് താമസിക്കുന്നത്. ഇന്നലെ രാത്രി 11.30 ഓടെ യുവതി തൂങ്ങി മരിച്ച വിവരം സജിത്താണ് യുവതിയുടെ ബസുക്കളെയും കഠിനംകുളം പോലിസിനെയും അറിയിച്ചത്. ആ സമയത്ത് സജിത്തും കുഞ്ഞും വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ മിക്കവാറും മദ്യപിച്ചെത്തി ഉപദ്രവിക്കാറുണ്ടെന്ന് നേരത്തേ യുവതി പറഞ്ഞതിട്ടുള്ളതായും ബന്ധുക്കള്‍ പറയുന്നു. 

തുടര്‍ന്ന് സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെയാണ് സജിത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് സജിത്ത്. ഇയാളെ കഠിനംകുളം പോലീസ് ചോദ്യം ചെയ്ത് വരികയാണ്. രാജിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.