കല്‍പ്പറ്റ: കനത്ത മഴമൂലം വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞ് മുന്നു മണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. മന്ത്രി വിഎസ് സുനില്‍കുമാറിന്റെയടക്കം വാഹനങ്ങള്‍ കുരുക്കില്‍പെട്ടു. കടുത്ത മഴിയില്‍ വീണ്ടും മണ്ണിടിയാല്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ പ്രത്യേക ജാഗ്രതപാലിക്കണന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കി.

രാവിലെ എട്ടരെയോടെയാണ് വയനാട് ഗേറ്റനും ഒമ്പതാവളവിനുമിടയില്‍ മണ്ണിടിഞ്ഞത്. മണ്ണിനോപ്പം അവിടെയുണ്ടായിരുന്ന മരങ്ങളും കടപുഴകിവീണു. അധികം വാഹനങ്ങളില്ലാത്ത സമയമായതുകോണ്ട് വലിയ അപകടം ഒഴിവായി. ഈ സമയമാണ് ഇതുവഴിയെത്തി മന്ത്രി വി എസ് സുനില്‍കുമാറിന്റെയടക്കം വാഹനങ്ങള്‍ കുരുക്കില്‍ പെട്ടത്.

വൈത്തിരി പോലീസ് നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് താല്‍കാലിക സംവിധാനമുണ്ടാക്കി മന്ത്രിയുടെ വാഹനം കടത്തിവിട്ടു. ഇതിനുശേഷം ഗാതാഗതം പൂര്‍ണ്ണമായും നിര‍്ത്തിവെച്ച് മണ്ണുനീക്കുകയായിരുന്നു. കനത്ത മഴയുള്ളതിനാല്‍ വീണ്ടും പലയിടങ്ങളിലും മണ്ണിടിയില്‍ സാധ്യതയുണ്ട്. ചുരത്തിലൂടെ യാത്ര ചെയ്യുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്