സംസ്ഥാനത്ത് ദുർമന്ത്രവാദവും അനാചാരങ്ങളും പെരുകുമ്പോൾ തടയാനുള്ള നിയമത്തിന്‍റെ കരട് ഇപ്പോഴും ചുവപ്പ് നാടയിൽ. ഒന്നര വർഷം മുമ്പ് ഇന്‍റലിജൻസ് മേധാവി എ.ഹേമചന്ദ്രൻ തയ്യാറാക്കിയ കരടാണ് സർക്കാരിന്റെ ശ്രദ്ധ കാത്തുകഴിയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ദുർമന്ത്രവാദവും അനാചാരങ്ങളും പെരുകുമ്പോൾ തടയാനുള്ള നിയമത്തിന്‍റെ കരട് ഇപ്പോഴും ചുവപ്പ് നാടയിൽ. ഒന്നര വർഷം മുമ്പ് ഇന്‍റലിജൻസ് മേധാവി എ.ഹേമചന്ദ്രൻ തയ്യാറാക്കിയ കരടാണ് സർക്കാരിന്റെ ശ്രദ്ധ കാത്തുകഴിയുന്നത്.

അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സാമ്പത്തികമായോ ലൈഗിംകമായോ ചൂഷണം ചെയ്താൽ ചെയ്താൽ ശിക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു നിയമം. മൂന്നു വർഷം തടവും പിഴയും മുതൽ ജീവപര്യന്തം വരെ ശിക്ഷ നൽകണമെന്നായിരുന്നു കരട് നിയമത്തിലെ ശുപാർശ. സന്താന സൗഭാഗ്യം, നിധി വാഗ്ദാനം, പണം ഇരട്ടിപ്പിക്കൽ, പഠനമികവ് തുടങ്ങി നിരവധി കാര്യസാധ്യങ്ങള്‍ വാദ്ഗാനം നൽകിയുള്ള പരസ്യങ്ങളും നിയമം തടയുന്നു. സിദ്ധൻമാരും മന്ത്രവാദികളും നിധി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ചൂഷണം ചെയ്യുകയും, മൂന്നു പേർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നിയമത്തിൻറെ കരട് തയ്യാറാക്കിയത്. 

കഴിഞ്ഞ സർക്കാറിന്‍റെ കാലത്താണ് എ.ഹേമചന്ദ്രനാണ് കരട് തയ്യാറാക്കി ആഭ്യന്തരവകുപ്പിന് കൈമാറിയത്. കരട് നിയമത്തിന് നിയമവകുപ്പിൻറെ അനുമതി ലഭിച്ചപ്പോഴേക്കും ഭരണം മാറി. എന്നാല്‍, പിണറായി സർക്കാർ ഈ നിയമത്തിൻറെ കാര്യത്തിൽ താൽപര്യമെടുത്തില്ല. സിദ്ധൻമാർക്കെതിരായ പരാതികള്‍ വർദ്ധിപ്പിച്ചപ്പോള്‍ പുതിയൊരു നിർമ്മാണം ഈ സർക്കാരിന്‍റെ മുന്നിലും ഉണ്ടെന്ന് ഉന്നതപൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നെങ്കിലും ഒന്നുമായില്ല. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ദുരൂഹമായ കൊലപാതകങ്ങളും തട്ടിപ്പുകളും തുടരുമ്പോഴാണ് പുതിയ നിയമത്തിലുള്ള സർക്കാറിന്റെ മൗനം.