ഭരണഘടന എന്നാൽ എന്താണെന്ന് ഇവിടുത്തെ ഭൂരിഭാ​ഗം ജനങ്ങൾക്കും അറിയില്ലെന്നും അതിനാൽ ജീവിക്കാൻ ഭരണഘടനയുടെ ആവശ്യമില്ലെന്നുമായിരുന്നു മുരളീധരൻ പ്രസം​ഗിച്ചത്. 

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയുടെ അനുകൂല വിധിയ്ക്കെതിരായ പ്രതിഷേധത്തിൽ ഭരണഘടന ചുട്ടെരിക്കണമെന്ന ആഹ്വാനവുമായി അഭിഭാഷ ജില്ലാ പരിഷത്ത് പ്രസിഡന്റ് മുരളീധരൻ ഉണ്ണിത്താൻ. ഭരണഘടന എഴുതി വച്ചിരിക്കുന്നത് സായിപ്പൻമാരാണെന്നും അത് ചുട്ടുകളയേണ്ട സമയം കഴിഞ്ഞു പോയെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിവാദപ്രസം​ഗം. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ കുമ്പഴയിൽ നടന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മുരളീധരൻ ഇത്തരത്തിൽ ഭരണഘടയെ അധിക്ഷേപിച്ച് പ്രസം​ഗിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഭരണഘടന എന്നാൽ എന്താണെന്ന് ഇവിടുത്തെ ഭൂരിഭാ​ഗം ജനങ്ങൾക്കും അറിയില്ലെന്നും അതിനാൽ ജീവിക്കാൻ ഭരണഘടനയുടെ ആവശ്യമില്ലെന്നുമായിരുന്നു മുരളീധരൻ പ്രസം​ഗിച്ചത്. ഭരണഘടന ചുട്ട് കളയാൻ അധിക കാലതാമസം ഇല്ലെന്നും പറയുന്നുണ്ട്. പ്രസം​ഗത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ ഇങ്ങനെയാണ്.

 ‘എന്നാ ഈ ഭരണഘടനയുണ്ടായത്? 1950 ജനുവരി മാസം 26ാം തീയതി. അതുവരെ രാജ്യത്തെ ഭരിച്ചത് ആരാ? ബ്രിട്ടീഷുകാരാണ്. പക്ഷേ നമ്മളെ നയിച്ചതോ നമ്മുടെ ധര്‍മ്മത്തിന്റെ മാര്‍ഗമാണ്. നമ്മുടെ ആചാര്യന്മാരാണ് നമ്മളെ നയിച്ചത്. അല്ലാതെ ഒരു രാഷ്ട്രീയക്കാരനുമല്ല. ഇത് നിങ്ങള്‍ മനസിലാക്കണം. ഇന്ന് ഈ രാജ്യത്തെ, ഇവിടെ നില്‍ക്കുന്ന എത്രപേര് ഐ.പി.സി കണ്ടിട്ടുണ്ട്? സി.ആര്‍.പി.സി കണ്ടിട്ടുണ്ട്? നിയമപുസ്തകങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ നമ്മൾ അന്തസ്സായി ജീവിക്കുന്നത് എന്തുകൊണ്ടാണ്? നമുക്ക് പരസ്പരം ബഹുമാനമുണ്ട്. പരസ്പരം ആദരിക്കുന്ന സംസ്‌കാരമുണ്ട്. അമ്മയെന്നു പറയുന്നതും അച്ഛനെന്നു പറയുന്നതും ഗുരുവെന്നു പറയുന്നതും ഈശ്വരനാണെന്നു പറഞ്ഞത് സുപ്രീം കോടതിയല്ല. നമ്മുടെ ആചാര്യന്മാരാണ്. ഈ മൂല്യങ്ങളാണ് ഭാരതത്തെ നയിക്കുന്നത്.

121 കോടിയിലേറെ ജനതയുണ്ടെന്നാണ് പറയുന്നത്. ഈ ജനങ്ങളില്‍ 99% വും ഈ പറയുന്ന പുസ്തകം കണ്ടിട്ടില്ല. നമ്മുടെ ഭാരതത്തിന്റെ ഭരണഘടന കണ്ടിട്ടില്ല. അത് എഴുതി വെച്ചേക്കുന്നത് കോട്ടിട്ട കുറേ സായിപ്പൻമാരാണ്. നിങ്ങള് മനസിലാക്കേണ്ടത് ഭരണഘടന അംഗീകരിക്കേണ്ടുന്ന സമയത്ത് നമ്മുടെ ജനങ്ങളുടെ അംഗീകാരം അതിന് 14% മാത്രമേയുള്ളൂ. അക്കാലത്തെ ജനസമൂഹത്തില്‍ 14% ജനങ്ങള്‍ക്കു മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലത്താണ് ഈ പണ്ടാരം നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിച്ചത്. ഇത് ചുടേണ്ട കാലം കഴിഞ്ഞു. ഇത് ചുടുന്ന കാലം വരുമെന്നുള്ളതില്‍ ഒരു സംശയവും വേണ്ട.’