തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ പ്രാംരഭ നടപടികള്‍ തുടങ്ങിയെന്ന് വൈദ്യുതിമന്ത്രി എംഎം മണി നിയമസഭയെ അറിയിച്ചു. വിവാദപദ്ധതി ഉപേക്ഷിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. 

അതിരപ്പള്ളി വിഷയത്തില്‍ പലതവണ മലക്കം മറിഞ്ഞ എംഎം മണി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്ന് നിയമസഭയെ രേഖാമൂലം അറിയിച്ചു. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വനേതരപ്രവര്‍ത്തനങ്ങള്‍ക്കായി വനഭൂമി ഉപയോഗിക്കാനുള്ള നടപടി കെഎസ്ഇബി പൂര്‍ത്തായാക്കിയെന്നും മന്ത്രി അറിയിച്ചു. 

കേന്ദ്ര വൈദ്യുതി അതോറിറ്റിയും കേന്ദ്ര ജലകമ്മീഷനും നടത്തിയ പഠനത്തില്‍ പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് കണ്ടെത്തിയതെന്നും എംഎം മണി വിശദീകരിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം വന്‍വിവാദത്തിലായിരുന്നു. സിപിഐ അടക്കം എതിര്‍പ്പ് അറിയിച്ചപ്പോള്‍ സമവായമില്ലാതെ പദ്ധതി നടപ്പിക്കില്ലെന്ന് വിശദീകരിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ തുടരുമ്പോഴും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണെന്നാണ് വൈദ്യുതിമന്ത്രിയുടെ മറുപടി സൂചിപ്പിക്കുന്നത്.