ദില്ലി: സുനന്ദ പുഷ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട ദില്ലി ലീലാ പാലസിലെ 345ആം മുറി വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ അധികൃതർ നൽകിയ ഹർജി ഇന്ന് ദില്ലി മെട്രോപ്പോലിറ്റൻ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കഴിഞ്ഞ മാസം ഈ ഹർജി പരിഗണിച്ചപ്പോൾ നാലാഴ്ച്ചയ്ക്കുള്ളിൽ മുറി തുറന്ന് കൊടുക്കാൻ കോടതി ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇന്ന് ഹർജി പരിഗണിക്കുന്നത്. ഇതിനിടെ കഴിഞ്ഞയാഴ്ച്ച സെൻട്രൽ ഫൊറൻസിക് ലബോറട്ടറി അധികൃതർ റൂമിൽ അവസാനവട്ട പരിശോധന നടത്തിയിരുന്നു. 2014 ജനുവരി 17ന് സുനന്ദ മരിച്ച ശേഷം ഈ മുറി ദില്ലി പൊലീസ് മുദ്ര വച്ചിരിക്കുകയാണ്. ഇത് മൂലം 50 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും മുറി തുറന്ന് നൽകണമെന്നുമാവശ്യപ്പെട്ട് ഹോട്ടൽ അധികൃതർ കോടതിയെ സമീപിക്കുകയായിരുന്നു.