രവി പൂജാരിയോ അല്ലെങ്കിൽ രവി പൂജാരിയുടെ പേരിൽ മറ്റാരെങ്കിലുമോ ആകാം ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് ലീന, സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ജീവന് ഭീഷണി ഉള്ളതിനാൽ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ലീന പറഞ്ഞു.
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പനമ്പള്ളി നഗറിലെ സ്ഥാപനത്തിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് സംരക്ഷണം ആവശ്യപ്പെട്ട് നടി ഹർജി നല്‍കിയത്.
വെടിവയ്പ്പ് നടക്കുന്നതിന് മുൻപ് അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരിൽ ഭീഷണി ഫോൺ സന്ദേശം വന്നതായും പണം ആവശ്യപ്പെട്ടതായും ഹർജിയിൽ നടി വ്യക്തമാക്കുന്നു. ആക്രമണത്തിന് ശേഷവും തനിക്ക് ഫോൺകോൾ തുടരുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നു. രവി പൂജാരിയോ അല്ലെങ്കിൽ രവി പൂജാരിയുടെ പേരിൽ മറ്റാരെങ്കിലുമോ ആകാം ഭീഷണിപ്പെടുത്തുന്നതെന്ന് കാണിച്ച് ലീന, സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ജീവന് ഭീഷണി ഉള്ളതിനാൽ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ലീന പറഞ്ഞു.
കൊച്ചിയിലെ ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പുണ്ടായതിന് ശേഷവും പല തവണ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായി നടി ലീന മരിയ പോൾ പൊലീസിനോട് പറഞ്ഞു. കൊച്ചിയിലെ ബ്യൂട്ടി പാർലർ അടപ്പിക്കുമെന്നും പൈസ കൊടുത്തില്ലെങ്കിൽ ആക്രമണമുണ്ടാകുമെന്നും രവി പൂജാരിയുടെ പേരിൽ ഭീഷണിയെത്തിയെന്ന് ലീന മരിയ പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, സൗത്ത് കൊറിയയിൽ നിന്നുള്ള നെറ്റ് കോൾ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ 15 നായിരുന്നു കൊച്ചി പനമ്പള്ളി നഗറിലെ ലീന മരിയ പോളിന്‍റെ ദി നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരേ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്‍റെ സ്റ്റെയര്‍ കേസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ ബൈക്കിലെത്തിയ സിസിടിവി ദൃശ്യം മാത്രമാണ് ഇപ്പോഴും പൊലീസിന്‍റെ കൈയിലുള്ളത്.
ചെന്നൈയിലും മുംബൈയിലും നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ലീന മരിയ പോള്‍. മലയാളത്തില്‍ റെഡ് ചില്ലീസ് അടക്കം ചില സിനിമകളില്‍ ലീന മരിയ പോള്‍ അഭിനയിച്ചിട്ടുണ്ട്. തട്ടിപ്പു കേസുകളില്‍ പ്രതിയായ ലീന മരിയ പോളിനെ 2013 ല്‍ ദില്ലി പൊലീസും 2015 ല്‍ മുംബൈ പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസിന് കൈമാറുകയായിരുന്നു. കോടികളുടെ സാമ്പത്തിക തട്ടിപ്പിലാണ് മുംബൈ പൊലീസും അറസ്റ്റ് ചെയ്തത്.
