പത്തനാപുരം ഫോറസ്റ്റ് റേഞ്ചിന് കീഴിലുളള കടശ്ശേരി സെക്ഷനിലെ പാടം ഇരുട്ടുതറയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഏഴ് വയസ്സ് പ്രായം വരുന്ന പുലി കുടിങ്ങിയത്. മാസങ്ങളായി ഈ മേഖലയില്‍ പുലിശല്യം വ്യാപകമാണ് . പട്ടി, പശു അടക്കമുള്ള വളര്‍ത്തു മൃഗങ്ങളെയും പുലി കൊന്നു തിന്നിരുന്നു . നാല് പുലികള്‍ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത് . കാല്‍പാടുകള്‍ പരിശോധിച്ച് വനം വകുപ്പ് അധികൃതരും ഒന്നിലധികം പുലികളുടെ സാനിധ്യം സ്ഥിരീകരിക്കുന്നുണ്ട്. പുലിയെ പിടിക്കാനായി നാല് കൂടുകളാണ് വിവിധ ഭാഗങ്ങളിലായി വനം വകുപ്പ് സ്ഥാപിച്ചത്.

പുലിയെ കാണാനായി ഇരുട്ടുതറയിലേക്ക് ആയിരങ്ങളാണ് എത്തിയത്. വിദഗ്ദ പരിശോധനയ്ക്കായി പുലിയെ കറവൂരിലെ വനംവകുപ്പ് ഓഫിസിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം നെയ്യാർ വനമേഖലയിൽ പുലിയെ തുറന്ന് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അച്ചന്‍ കോവില്‍ മേഖലയില്‍ നിന്നാണ് പുലികള്‍ എത്തിയതെന്ന് കരുതുന്നത്. വേനല്‍ കടുക്കുന്നതോടെ കുടിവെള്ളത്തിനായി കൂടുതല്‍ വന്യ മൃഗങ്ങള്‍ ജന വാസ മേഖലയിലേക്ക് എത്തുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍