ജയലളിതയെ കുറിച്ച് 10 കാര്യങ്ങള്‍
തമിഴകത്തിന്റെ അമ്മ ജയലളിത ഓര്‍മ്മയായിരിക്കുന്നു. വെള്ളിത്തിരിയിലൂടെ തമിഴ് മനം കവര്‍ന്ന് തമിഴകത്തിന്റെ അനിഷേധ്യനേതാവായി വളര്‍ന്ന ജീവിതമാണ് ജയലളിതയുടേത്. സംഭവബഹുലവും പല വഴിത്തിരിവുകളുമുള്ള ജീവിതം. ജയലളിതയെ കുറിച്ച് ഇതാ 10 കാര്യങ്ങള്‍.
1. വീട്ടില്‍ അമ്മു എന്നായിരുന്നു ജയലളിതയുടെ വിളിപ്പേര്. മൂന്നാം ക്ലാസ് മുതല്‍ ഭരതനാട്യം പരിശീലിച്ചു തുടങ്ങി. ചെറുപ്പകാലത്തേ കഥക്കിലും മോഹിനിയാട്ടത്തിലും മണിപ്പൂരി ഡാന്‍സിനും പരിശീലനം നേടി.
2. തമിഴ്നാട്ടില്‍ നിന്ന് ഒന്നാം സ്ഥാനത്തോടെയാണ് ജയലളിത പത്താം ക്ലാസ് പാസ്സായത്. കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ജയലളിതയ്‍ക്കു പഠനം തുടരാന്‍ കഴിഞ്ഞില്ല.
3. ഹിന്ദി വെള്ളിത്തിരയില്‍ ജയലളിത ആദ്യമായി അരങ്ങേറിയത് ശ്രീകൃഷ്‍ണന്റെ വേഷത്തിലായിരുന്നു. മൂന്നു മിനുട്ടുള്ള ഒരു ഗാനരംഗത്തായിരുന്നു ഇത്. 1962ല്‍ മാന്‍മൗജി എന്ന സിനിമയിലായിരുന്നു ഇത്.
4. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഏഴ് തവണയും ആറു തവണ തമിഴ്നാട് സിനിമാ ഫാന്‍ അവാര്‍ഡും നേടിയിട്ടുണ്ട്.
5. തുടര്‍ച്ചയായി 11 സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം 1966ല്‍ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായി മാറി.
6. ജയലളിത 125ലധികം സിനിമകളില്‍ അഭിനയിച്ചു. അതില്‍ എട്ടെണ്ണത്തില്‍ ഡബിള്‍ റോളിലായിരുന്നു.
7. വെള്ളിത്തിരയിലെ നായികയെന്ന പോലെ പിന്നണിഗായികയായും ജയളിലത മിന്നിത്തിളങ്ങി.
8. ജയലളിത ആദ്യമായി എംജിആറിന്റെ നായികയായി അഭിനയിക്കുമ്പോള്‍ പ്രായം 17 ആയിരുന്നു. എംജിആറിന് 48 വയസ്സും. പക്ഷേ വെള്ളിത്തിരയിലെ സൂപ്പര്‍ഹിറ്റ് ജോടികളായി തമിഴകം ഇവരെ വരവേറ്റു. 28 സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു. ഇതില്‍ 24 എണ്ണവും സൂപ്പര്‍ഹിറ്റായി.
9. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തായ ഇന്ത്യയിലെ ആദ്യമുഖ്യമന്ത്രിയാണ് ജയലളിത. അനധികൃത സ്വത്ത് സന്പാദന കേസിലെ കീഴ്ക്കോടതി വിധി 2015 ൽ കർണാടക ഹൈക്കോടതി റദ്ദാക്കിയതോടെ ജയലളിത മുഖ്യമന്ത്രിക്കസേരയില്‍ തിരിച്ചെത്തുകയും ചെയ്‍തു.
10. ബിജെപി നയിക്കുന്ന എന്‍ഡിഎയുമായി ജയലളിത കൈകോര്‍ത്ത കാലം. 1998ല്‍ എന്‍ഡിഎയുടെ ഒരു യോഗത്തില്‍ നിന്ന് ജയലളിത ഇറങ്ങിപ്പോയി. ബിജെപി നേതാക്കളോട് ഇടഞ്ഞ് ജയലളിത ഇറങ്ങിപ്പോയി എന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്ത വന്നത്. എന്നാല്‍ ജൂലിയെന്ന തന്റെ വളര്‍ത്തുനായ മരിച്ചതിനെതുടര്‍ന്നായിരുന്നു ജയലളിത യോഗത്തില്‍ നിന്ന് പോയത്. ജയലളിതയ്‍ക്ക് അത്രയ്‍ക്കു പ്രിയപ്പെട്ടതായിരുന്നു ജൂലി.