ആരോപണം ഉയർത്തിയവർ തന്നോട് കാര്യം തിരക്കുക പോലും ചെയ്തില്ലെന്നും ലിഗയുടെ സഹോദരി എലിസ 

തിരുവനന്തപുരം: ലിഗയുടെ മരണം ഉയർത്തി സാമൂഹ്യപ്രവർത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയതായുള്ള ആരോപണം വസ്തുതാവിരുദ്ധമെന്ന് ലിഗയുടെ സഹോദരി. ആരോപണം ഉയർത്തിയവർ തന്നോട് കാര്യം തിരക്കുക പോലും ചെയ്തില്ലെന്നും ലിഗയുടെ സഹോദരി എലിസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അശ്വതി ജ്വാലക്കെതിരെ അന്വേഷണം. വിദേശ വനിത ലിഗ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിൽ ഗുരുതരവീഴ്ചയുണ്ടായെന്ന് ലിഗയുടെ കുടുംബത്തെ സഹായിച്ച അശ്വതി ജ്വാല ആരോപിച്ചിരുന്നു. ലിഗയുടെ സഹോദരിയും സുഹൃത്തുമായി കാണാൻ ചെന്നപ്പോള്‍ ഡിജിപി ആക്രോശിച്ചുവെന്നും മുഖ്യമന്ത്രിയെ കാണാൻ അനുമതി കിട്ടിയില്ലെന്നും അശ്വതിആരോപിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് അശ്വതിക്കെതിരെ കേസെ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി സ്വന്തമായി സ്ഥാപിച്ച ജ്വാല ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ആളാണ് അശ്വതി. തെരുവില്‍ ഭക്ഷണമെത്തിക്കുന്നതടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അശ്വതി.

അതേസമയം, അശ്വതിയെ പിന്തുണച്ച് നിരവധിപേര്‍‌ രംഗത്തെത്തി. അശ്വതിക്കെതിരായ പരാതി പൊലീസ് തന്നെ സപോണ്‍സര്‍ ചെയ്തതെന്ന് വി.എം.സുധീരന്‍ പ്രതികരിച്ചു.