കടപ്പ: യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ആന്ധപ്രദേശിലെ കടപ്പയിലാണ് ‌ഞെട്ടിപ്പിക്കുന്ന സംഭവം. മാരുതി റെഡ്ഡി (32) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ നോക്കിനില്‍ക്കെ തിരക്കേറിയ റോഡില്‍വച്ചായിരുന്നു സംഭവം. എന്നാല്‍ ജനം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
യുവാവ് കോടതിയിലേക്കു പോകുമ്പോള്‍ രണ്ടുപേര്‍ അദ്ദേഹത്തെ ഓട്ടോറിക്ഷയില്‍നിന്ന് വലിച്ചിറക്കുകയും വെട്ടുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ അക്രമികള്‍ വടിവാളുപയോഗിച്ച് വെട്ടിവീഴ്ത്തി. തുരുതുരാ വെട്ടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പതിനൊന്നു വെട്ടുകളാണ് റെഡ്ഡിയുടെ ശരീരത്തിലുണ്ടായിരുന്നത്.

ക്രൂരമായ കൊലപാതകം നടക്കുമ്പോള്‍ ഒരാള്‍ മാത്രമാണ് സംഭവത്തില്‍ പ്രതികരിച്ചത്. മറ്റുള്ളവര്‍ കാഴ്ചക്കാരായി നിന്നതേയുള്ളൂ. കൊലയാളികള്‍ സ്ഥലത്തുനിന്നു പോയതിനു ശേഷവും മൊബൈല്‍ ഫോണില്‍ വിഡിയോ പകര്‍ത്തുന്നിതിന്റെ തിരക്കിലായിരുന്നു പലരും.

സംഭവശേഷം പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. മാരുതി റെഡ്ഡിയുടെ സഹോദരിയുമായി പ്രതികളുടെ സഹോദരന്‍ പ്രണയത്തിലായിരുന്നുവെന്നും തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.