സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവരാന്‍ ഒരു പ്രത്യേക കമ്പനിയില്‍ നിന്നും പെയിന്റ് വാങ്ങാന്‍ മുന്‍ ഡി.ജി.പി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം. അതേ സമയം സ്റ്റോര്‍ പര്‍ച്ചേഴ്‌സ് മാനുവല്‍ അനുസരിച്ച് നടപടിക്രമങ്ങളില്‍ ചില പിഴവുകള്‍ സംഭവിച്ചതായും വിവരാവകാശ പ്രകാരം ഡി.ജി.പി സെന്‍കുമാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഇതുവരെ 1.75 കോടി രൂപ ഇതിനായി ചെലവായിട്ടുണ്ട്

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവാരാനായി പെയിന്റ് നിര്‍ദ്ദേശിച്ച് മുന്‍ പൊലീസ് മേധവി ലോകനാഥ് ബെഹ്റ ഇറക്കിയ ഉത്തരവില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍‍ജിയില്‍, വിജിലന്‍സ് നിലപാട് അറിയിക്കാനിരിക്കുകയാണ്. ഒരു കമ്പനിയുടെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നില്‍ അഴിമതി ആരോപിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ലഭിച്ചത്. ഇതിനിടെ ഹര്‍ജിക്കാരന്‍ പായ്ച്ചിറ നവാസ് നല്‍കിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് പൊലീസ് ആസ്ഥാനം നിലപാട് വ്യക്തമാക്കുന്നത്. ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് വാങ്ങാന്‍ ഉത്തരവില്‍ പറയുന്നില്ല. കൃത്യമായ ആശയവിനിമത്തിന് നിറത്തെ കുറിച്ച് ചില ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്ത്. 

1968ല്‍ പൊലീസ് വാഹനങ്ങള്‍ക്ക് നീലനിറം നല്‍കാനായി നിര്‍ദ്ദേശിച്ചറക്കിയ ഉത്തരവിലും നിറത്തെ കുറിച്ചുള്ള പ്രത്യേക പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇത് കീഴവഴക്കമാണ്. പക്ഷെ സ്റ്റോര്‍ പര്‍ച്ചഴ്‌സേസ് മാനുവല്‍ പ്രകാരം ഒരു കമ്പനിയുടെ പേര് പരമാര്‍ശിക്കേണ്ടിവരുമ്പോള്‍ സമാന നിറമുള്ള എന്ന് ചേര്‍ക്കണ്ടതായിരുന്നു. ഇത് സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണക്ക് ഇടയാക്കിയിട്ടുണ്ട്. നിലവില്‍ പല പൊലീസ് സ്റ്റേഷനുകളിലും അടിച്ചത് വിവിധ കമ്പനികളുടെ പെയിന്റാണെന്നും ഡി.ജി.പി സെന്‍കുമാറിന് വേണ്ടി പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി നല്‍കിയ മറുപടിയില്‍ പറയുന്നു. പൊലീസ് സ്റ്റേഷനുകള്‍ക്ക് പെയിന്‍റടിക്കാന്‍ 1.75 കോടിരൂപ പൊലീസ് കണ്‍സ്‍ട്രേഷന്‍ കോര്‍പ്പറേഷന്‍ ചെലവഴിച്ചതായും മറുപടിയില്‍ വ്യക്തമാക്കുന്നു.