ദില്ലി: രാജ്യത്ത് പാചകവാതകത്തിന്റെ വില കുറച്ചു.സബ്സിഡിയുള്ള സിലിണ്ടറൊന്നിന് 23 രൂപയാണ് കുറച്ചത്.പുതുക്കിയ വില അനുസരിച്ച് സബ്സിഡിയുള്ളതിനും ഇല്ലാത്തതിനും ഒരേ നിരക്കാണ്. ഇതോടെ ഉഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡി ആനൂകൂല്യം നിലയ്‌ക്കും.

രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ വില കുറച്ചത്. 512 രൂപ 50 പൈസയാണ് സബ്സിഡിയുള്ള സിലിണ്ടറിന്‍റെ പുതുക്കിയ നിരക്ക്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറൊന്നിന് 58 രൂപയും കുറച്ചിട്ടുണ്ട്. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 983 രൂപയായാണ് പുതുക്കിയ നിരക്ക്.

വില കുറഞ്ഞതോടെ 14 കിലോ തൂക്കമുള്ള സബ്സിഡിയുള്ള സിലിണ്ടറിനും ഇല്ലാത്തതിനും ഒരേ നിരക്കായി. 512 രൂപ 50 പൈസ തന്നെയാണ് സബ്സിഡി ഇല്ലാത്ത 14 കിലോ സിലിണ്ടറിന്റെയും പുതിയ വില. ഇതോടെ ഫലത്തില്‍ ഉഭോക്താക്കള്‍ക്ക് ലഭിക്കുന്ന സബ്സിഡി ആനൂകൂല്യം നിലയ്‌ക്കും.

സബ്സിഡി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിര്‍ത്തലാക്കും എന്ന പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമാണ് പാചകവാതകത്തിന്റെ വില സബ്സിഡി ഇല്ലാത്തവിധം ക്രമീകരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.